സൗദിയും പാകിസ്ഥാനും തുർക്കിയും ചേർന്ന് മക്കാ കരാർ ഒപ്പിട്ടു. റിയാദ് ആസ്ഥാനമായുള്ള ഈ കൂട്ടായ്മയിലൂടെ സൈനിക സാങ്കേതിക വിദ്യകൾ സംയുക്തമായി വികസിപ്പിക്കും. പാകിസ്ഥാന് ആദ്യ സെക്രട്ടറി ജനറൽ പദവി ലഭിക്കും.
ദുബൈ: ഒന്നിച്ചു നിന്ന് സൈനിക സാങ്കേതിക വിദ്യകൾ വികസിപ്പിക്കുമെന്ന് സൗദിയും പാകിസ്ഥാനും തുർക്കിയും. മൂന്ന് രാഷ്ട്രങ്ങളും ഒപ്പിട്ട മക്കാ കരാറിന്റെ ആദ്യ യോഗത്തിന് ശേഷമാണ് പ്രസ്താവന. റിയാദ് ആസ്ഥാവമായ കൂട്ടായ്മയുടെ ആദ്യ സെക്രട്ടറി ജനറൽ പദവി പാകിസ്ഥാന് ലഭിക്കും. കരാർ ഏതെങ്കിലും രാജ്യത്തിന് എതിരല്ലെന്നും, സമാന നിലപാടുള്ള കൂടുതൽ രാജ്യങ്ങളെ ചേർക്കുമെന്നും രാഷ്ട്രങ്ങൾ വിശദീകരിക്കുന്നു.
തുർക്കിയിലെ ഇസ്താംബുളിലാണ് മക്കാ കരാറിന്റെ ആദ്യ യോഗം ചേർന്നത്. സൗദി വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും പാക് പ്രതിരോധ മന്ത്രിയും സേനാ മേധാവിയും തുർക്കി വിദേശകാര്യമന്ത്രിയും പങ്കെടുത്തു. മക്കാ കരാറിന്റെ ഭാഗമായി റിയാദ് ആസ്ഥാനമായി സെക്രട്ടേറിയറ്റ് വരും. പാകിസ്ഥാനായിരിക്കും സെക്രട്ടറി ജനറൽ പദവിയിൽ ആദ്യ ഊഴം. മൂന്നു വർഷത്തേക്കാണ് കാലാവധി. സൈനിക സാങ്കേതിക വിദ്യകൾ സംയുക്തമായി വികസിപ്പിക്കും. പ്രതിരോധ വ്യവസായങ്ങളും സംയുക്തമായി വികസിപ്പിക്കും. മേഖലയുടെ പരമാധികാരം ഒന്നിച്ച് നിന്ന് സംരക്ഷിക്കാനും സമാധാന ശ്രമങ്ങൾക്കുമാണ് കൂട്ടായ്മ എന്ന് പ്രസ്താവന വ്യക്തമാക്കുന്നു.
ഭീഷണികളെ ഒന്നിച്ച് ചെറുക്കലാണ് ലക്ഷ്യം. നിലവിൽ ഇറാൻ-അമേരിക്ക സംഘർഷ പശ്ചാത്തലത്തിൽ, ഗൾഫ് മേഖലയിൽ അമേരിക്കൻ പങ്കാളിത്തമില്ലാത്ത ഈ സൈനിക സഹകരണ കൂട്ടായ്മ വലിയ ചർച്ചയാണ്. സമാനമായി വിവിധ കരാറുകൾ മറ്റു രാജ്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. മേഖലയിൽ അമേരിക്കയുടെ കാലം കഴിഞ്ഞെന്ന് അവകാശപ്പെടുകയാണ് ഇറാൻ. പുതിയ സഖ്യങ്ങളിൽ ഇന്ത്യയ്ക്കും പ്രാധാന്യം ഏറെയാണ്.
