'മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോയെന്ന് ആശങ്ക';നിലപാടിലുറച്ച് പാലാ ബിഷപ്പ്
സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നൽകുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതക വംശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിലൂടെ പഠിക്കണമെന്നാണ് ബിഷപ്പിന്റെ ഉപദേശം
കൊച്ചി: നർകോട്ടിക് ജിഹാദ് (narcotic jihad ) വിവാദത്തിൽ നിലപാടിലുറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് (pala bishop). മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോയെന്ന് ആശങ്കയെന്നാണ് ബിഷപ്പ് ദീപിക (Deepika ) പത്രത്തിലെ ലേഖനത്തിൽ പറയുന്ന്. ഗാന്ധി ജയന്തിയുടെ പശ്ചാതലത്തിലെഴുതിയ ലേഖനത്തിലാണ് ജോസഫ് കല്ലറങ്ങാട്ട് നിലപാട് വ്യക്തമാക്കിയത്. തുറന്നു പറയേണ്ടപ്പോൾ നിശ്ശബ്ദനായിരിക്കരുതെന്നും തിന്മകൾക്കെതിരെ കൈകോർത്താൽ മതമൈത്രി തകരില്ലെന്നും പാലാ ബിഷപ്പ് പറയുന്നു.
സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നൽകുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതക വംശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിലൂടെ പഠിക്കണമെന്നാണ് ബിഷപ്പിന്റെ ഉപദേശം. തെറ്റുകൾക്കെതിരെ സംസാരിച്ചത് കൊണ്ട് മതമൈത്രി തകരില്ലെന്നും ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. മതേതരത്വം ഭാരതത്തിന് പ്രിയതരമാണെങ്കിലും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നവെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.
ബിഷപ്പിൻ്റെ അന്നത്തെ പ്രസംഗത്തിൽ നിന്ന് -
പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലും കോളേജിലും ഹോസ്റ്റലിലും കച്ചവടസ്ഥാപനങ്ങളിലും അങ്ങനെ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ജിഹാദികൾ വലവിരിച്ചുവെന്ന് നാം തിരിച്ചറിയണം. നാം ഒരുപാട് വൈകിപ്പോയി. കേരളത്തിൽ ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നാർക്കോട്ടിക് ജിഹാദാണ് നടക്കുന്നത്. അമുസ്ലീങ്ങളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ലഹരിമരുന്നിന് അടിമയാക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.