'കുട്ടികളുടെ മാനസികാരോഗ്യം പ്രധാനം', കൗൺസിലിംഗ് സെല്ലുകൾ എല്ലാ കോളേജുകളിൽ ഉറപ്പാക്കുമെന്ന് മന്ത്രി
'കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ ജീവനി പദ്ധതി എല്ലാ കോളേജുകളിലേക്കും വ്യാപിക്കണം'. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽമാരുടെ യോഗം വിളിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു .
കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ (St Thomas College Pala) വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവം നിർഭാഗ്യകരമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി കൗൺസിലിംഗ് സെല്ലുകൾ എല്ലാ കോളേജുകളിൽ ഉറപ്പാക്കും. യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ എല്ലാ കോളേജുകളിലും ഇല്ലാത്തത് പോരായ്മയാണ്. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ ജീവനി പദ്ധതി എല്ലാ കോളേജുകളിലേക്കും വ്യാപിക്കണം. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽമാരുടെ യോഗം വിളിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാലായില്‍ കോളേജ് വിദ്യാര്‍ത്ഥിയെ സഹപാഠി കഴുത്തറുത്ത് കൊന്നു; പ്രതി കസ്റ്റഡിയില്‍
പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. പ്രതി അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റസമ്മതം നടത്തി. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഭിഷേക് പൊലീസിന് നൽകിയ മൊഴി. രണ്ട് വർഷമായി താനും നിതിനമോളും പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ നിതിനമോൾ ബന്ധത്തിൽ അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് അഭിഷേക് പൊലീസിനോട് പറഞ്ഞത്.