കൺവെൻഷനിലേക്ക് മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നാണ് കൂടുതൽ പേർ എത്തിയത്. പാർട്ടിയുമായി ഇടഞ്ഞ ശശിയ്ക്ക് കിട്ടുന്ന സ്വീകാര്യത വരുന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.

പാലക്കാട്: പാലക്കാട് നടക്കുന്ന സിപിഎം വിമത കൺവെൻഷനിലേക്ക് പികെ ശശിയുടെ മാസ് എൻട്രി. നൂറുകണക്കിന് പേർ മുദ്രാവാക്യം വിളികളോടെയാണ് പികെ ശശിയെ സ്വീകരിച്ചത്. കൺവെൻഷനിലേക്ക് മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നാണ് കൂടുതൽ പേർ എത്തിയത്. പാർട്ടിയുമായി ഇടഞ്ഞ ശശിയ്ക്ക് കിട്ടുന്ന സ്വീകാര്യത വരുന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. വിമത പാർട്ടിയുടെ സ്ഥാനാർത്ഥിയായി യുഡിഎഫ് പിന്തുണയോടെ പികെ ശശി ഒറ്റപ്പാലത്ത് പോരിനിറങ്ങുമെന്നാണ് റിപ്പോർട്ട്.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി പികെ ശശി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ കോൺഗ്രസ് - മുസ്ലീം ലീഗ് നേതാക്കളേയും സമീപിച്ചിരുന്നു. ഏറെക്കാലമായി സിപിഎമ്മിനോട് ഇടഞ്ഞുനിന്നിരുന്ന പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാവുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. ഇതിനിടെ, ശശിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. നേരത്തെ, ലൈംഗിക അതിക്രമ ആരോപണത്തിൽ ശശിക്കെതിരെ പ്രതിഷേധിച്ചതിനാൽ വോട്ട് ചോദിക്കുന്നതിൽ പ്രതിസന്ധിയുണ്ടെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം.

പികെ ശശി യുഡിഎഫി‌ൽ എത്തിയാലും ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയാക്കരുതെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കെപിസിസിയെ അറിയിച്ചിരിക്കുന്നത്. ഗുരുതര പരാതികളെ തുടർന്ന് 2021ൽ സിപിഎം തന്നെ പികെ ശശിയെ സ്ഥാനാർത്ഥിത്വം നൽകാതെ മാറ്റി നിർത്തിയിരുന്നു. ലൈംഗിക അതിക്രമ ആരോപണത്തിൽ, അന്ന് പികെ ശശിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയവർ, വോട്ട് ചോദിച്ച് ഇറങ്ങുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. കോൺഗ്രസ് നേതാവ് ഹരിഗോവിന്ദനെയോ, യൂത്ത് കോൺഗ്രസ് നേതാവ് ഒകെ ഫാറൂഖിനെയോ ഒറ്റപ്പാലത്ത് പരിഗണിക്കണമെന്നാണ് ആവശ്യം. 

YouTube video player