എറണാകുളത്തും പാലക്കാടും തിരുവനന്തപുരത്തും പല വാക്സീൻ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ജനങ്ങൾ വാക്സീൻ കേന്ദ്രങ്ങളിൽ ക്യൂവിൽ നിൽക്കുന്നത്. 

പാലക്കാട് / എറണാകുളം: സംസ്ഥാനത്ത് വാക്സീൻ വിതരണം പുരോഗമിക്കുന്നതിനിടെ ഇന്നും കല്ലുകടിയായി വാക്സീൻ കേന്ദ്രങ്ങളിലെ തിരക്ക്. എറണാകുളത്തും പാലക്കാടും പല വാക്സീൻ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ജനങ്ങൾ വാക്സീൻ കേന്ദ്രങ്ങളിൽ ക്യൂവിൽ നിൽക്കുന്നത്. 

നാളെ മുതൽ 18 വയസ്സിന് മുകളിലുള്ളവർക്കും വാക്സിൻ നൽകുമെന്ന പ്രഖ്യാപനത്തിനിടെയാണ്,സർവ്വത്ര ആശയക്കുഴപ്പമുണ്ടാക്കി വാക്സീൻ കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടമുണ്ടായത്. രണ്ട് ദിവസത്തിന് ശേഷ൦ വാക്സീൻ വിതരണ൦ വീണ്ടും ആരംഭിച്ച എറണാകുളത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യ ഡോസ് സ്വീകരിക്കുന്നതിനുള്ളവരും രണ്ടാം ഡോസ് എടുക്കുന്നതിനുള്ളവരും ഒരുമിച്ച് എത്തിയതാണ് തിരക്കിന് കാരണമായത്. നൂറുകണക്കിന് ആളുകളാണ് അകലം പാലിക്കുന്നതടക്കമുള്ള കൊവിഡ് നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ക്യൂവിൽ നിൽക്കുന്നത്. പൊലീസ് അടക്കമെത്തി നിരക്ക് നിയന്ത്രിക്കാൻ ഇവിടെ ശ്രമിക്കുന്നുണ്ട്. 

നാളെ മുതൽ 18 വയസ്സിന് മുകളിലുള്ളവർക്കും വാക്സിൻ നൽകുമെന്ന പ്രഖ്യാപനത്തിനിടെയാണ്,സർവ്വത്ര ആശയക്കുഴപ്പമുണ്ടാക്കി വാക്സീൻ കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടമുണ്ടായത്. 200 പേർക്കാണ് വാക്സിൻ നൽകുകയെന്ന് അറിയിച്ചിരുന്നെങ്കിലും എറണാകുളം ജനറൽ ആശുപത്രിയിൽ അതിലുമേറെപ്പേർ എത്തിയിരുന്നു.

പാലക്കാട്ടും വാക്സീനേഷൻ ക്യാമ്പുകളിൽ ഇന്നും വലിയ തിരക്കാണുള്ളത്. പല ഇടങ്ങളിലും വാക്സീനെടുക്കാൻ എത്തിയവരുടെ നീണ്ട നിരയുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിൽ റോഡിലടക്കം ക്യൂ തുടരുകയാണ്. പരമാവധി 340 പേർക്കുള്ള വാക്സീൻ ആണ് ഇവിടെ ഇന്ന് സ്റ്റോക്കുള്ളത്. എന്നാൽ അതിന് ഇരട്ടിയോളം പേർ ക്യൂവിൽ നിൽക്കുന്നുണ്ട്. ഇവരെ നിയന്ത്രിക്കുന്നതിന് വേണ്ടി അധികൃതരാരും ഇവിടെയില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona