പലിശക്കാരുടെ ഭീഷണി; പാലക്കാട്ട് കർഷകൻ ആത്മഹത്യ ചെയ്തു
മൂന്നു ലക്ഷം രൂപ വാങ്ങിയതിന് പത്തുലക്ഷം രൂപ മടക്കി നൽകിയിരുന്നു. എന്നിട്ടും ഭീഷണിപ്പെടുത്തി. പാലക്കാട് സ്വദേശി പ്രകാശൻ, ദേവൻ, സുധാകരൻ എന്നിവരാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് എന്നും വിഷ്ണു പറഞ്ഞു.
പാലക്കാട്: പലിശയ്ക്ക് പണം നൽകിയവരുടെ ഭീഷണിയെത്തുടർന്ന് പാലക്കാട്ട് കർഷകൻ ആത്മഹത്യ ചെയ്തു. പറലോടി സ്വദേശി വേലുക്കുട്ടിയാണ് ട്രയിനിന് മുന്നിൽ ചാടി മരിച്ചത്. മകളുടെ വിവാഹത്തിന് 3 ലക്ഷം രൂപ വേലുക്കുട്ടി കടമെടുത്തിരുന്നു. പലിശക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് മകൻ വിഷ്ണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചൊവ്വാഴ്ചയാണ് വള്ളിക്കോട് പറലോടി സ്വദേശി വേലുക്കുട്ടി തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹത്തിന് 37 സെൻ്റ് സ്ഥലത്തിൻ്റെ ആധാരം ഈടായി നൽകി മൂന്നു ലക്ഷം രൂപ പലിശക്ക് എടുത്തിരുന്നു. 10 ലക്ഷം രൂപ തിരിച്ചടച്ചു.കൊ വിഡ് പ്രതിസന്ധിയിൽ തുടർന്ന് പണമടയ്ക്കാനായില്ല. പലിശയടക്കം 20 ലക്ഷം നൽകണമെന്നായിരുന്നു പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. മരണത്തിന് രണ്ട് ദിവസം മുമ്പ് ഉടമ്പടി കാലാവധി അവസാനിച്ചതോടെ ഭീഷണി അധികമായി .
പാലക്കാട് സ്വദേശികളായ പ്രകാശൻ,ദേവൻ എന്നിവരിൽ നിന്നുമാണ് വേലുകുട്ടി പലിശയ്ക്ക് പണം വാങ്ങിയത്., ഇരുവരും സുധാകരൻ എന്നയാളുടെ നേതൃത്വത്തിൽ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന് മകൻ വിഷ്ണു പറഞ്ഞു. കുടുംബം പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ഹേമാംബിക നഗർ പൊലീസ് കേസെടുത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona