മൈസൂരു റെയിൽവേ ഡിവിഷന്റെ വരുമാനം വർധിക്കും. വാർഷിക വരുമാനത്തിൽ 500-600 കോടിയുടെ വർദ്ധനവാണ് ഉണ്ടാവുക. എന്നാൽ, പനമ്പുർ നഷ്ടമാകുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനം ചോർത്തും. വാർഷിക വരുമാനത്തിൽ 1100 കോടിയോളം രൂപയുടെ കുറവുണ്ടാകും.
ബെംഗളൂരു: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു റെയിൽവേ ഡിവിഷന്റെ വരുമാനം വർധിക്കും. വാർഷിക വരുമാനത്തിൽ 500-600 കോടിയുടെ വർദ്ധനവാണ് ഉണ്ടാവുക. എന്നാൽ, പനമ്പുർ നഷ്ടമാകുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനം ചോർത്തും. വാർഷിക വരുമാനത്തിൽ 1100 കോടിയോളം രൂപയുടെ കുറവുണ്ടാകും. പാലക്കാടിന്റെ 90 ശതമാനം വരുമാനവും ചരക്ക് നീക്കത്തിൽ നിന്നാണ്. മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ സ്റ്റേഷനുകൾ പോകുന്നത് ടിക്കറ്റ് വരുമാനത്തേയും ബാധിക്കും. റെയിൽവേക്ക് വരുമാനം കുറയില്ലെങ്കിലും കേരളത്തിന് തിരിച്ചടിയാകും. പാലക്കാട് ഡിവിഷന്റെ നിലനിൽപ് പ്രതിസന്ധിയിലാകും.
പാലക്കാട് ഡിവിഷന് വലിയ സാമ്പത്തിക നഷ്ടം
പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച് ഉള്ളാൾ മുതൽ മംഗളൂരു റെയിൽവേ സ്റ്റേഷൻ അടക്കമുള്ളവയാണ് മൈസൂരു ഡിവിഷൻ്റെ ഭാഗമാകുന്നത്. ഇതോടെ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂർണമായും മൈസൂരു ഡിവിഷനിലേക്ക് മാറ്റപ്പെടും. കണ്ണൂരും കോഴിക്കോടും അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂരു ഡിവിഷന്റെ അനുമതി കൂടി വേണ്ടി വരും. എമർജൻസി ക്വാട്ട ടിക്കറ്റ് അടക്കം ലഭിക്കുന്നതിന് മലബാറിൽ ഉള്ളവർ മൈസൂരു ഡിവിഷനെ ആശ്രയിക്കണം. പാലക്കാട് റെയിൽവേ ഡിവിഷനിൽ കീഴിൽ ഏറ്റവും അധികം വരുമാനം ഉള്ള പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂരു ഡിവിഷനിലേക്ക് മാറ്റപ്പെടും. മംഗളൂരു തുറമുഖത്ത് നിന്ന് കൽക്കരി, വളം, പെട്രോളിയം അടക്കമുള്ള ചരക്ക് നീക്കുന്ന സ്‌റ്റേഷനാണിത്. മംഗളൂരു സെൻട്രൽ സ്റ്റേഷനും മാറ്റപ്പെടുന്നതോടെ വലിയ വരുമാന നഷ്ടമാണ് പാലക്കാട് ഡിവിഷന് ഉണ്ടാവുക. ഇത് റെയിൽവേ വികസനത്തെ ദോഷകരമായി ബാധിക്കും.
തിരുവോണ ദിവസം സത്യഗ്രഹം നടത്തുമെന്ന് യുഡിഎഫ് എം പിമാർ
അതേസമയം, പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധിച്ച് മലബാറിൽ നിന്നുള്ള യുഡിഎഫ് എം പിമാർ തിരുവോണ ദിവസം സത്യഗ്രഹം നടത്തും. പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിലാണ് സത്യഗ്രഹം. പാലക്കാട് ഡിവിഷൻ വിഭജനം അറിഞ്ഞില്ലെന്ന റെയിൽ മന്ത്രിയുടെ പ്രസ്താവന അവിശ്വസനീയമാണ്. കർണാടക പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തിൻ്റെ ഭാഗമാണിത്. തീരുമാനം പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് എംപിമാർ അറിയിക്കുന്നത്. കർണാടക തെരഞ്ഞെടുപ്പാണ് കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യമെന്നും യുഡിഎഫ് എം പിമാർ വിമർശിക്കുന്നു.



