പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ യുവാവിനെ ആക്രമിച്ചത് ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി രാഗേഷിന്‍റെ നേതൃത്വത്തിലെന്ന് പൊലീസ് എഫ്ഐആര്‍. വിനേഷ് വാണിയംകുളത്തിനാണ് ക്രൂരമര്‍ദനമേറ്റത്

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ യുവാവിനെ ആക്രമിച്ചത് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിലെന്ന് പൊലീസ് എഫ്ഐആര്‍.ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വിനേഷ് വാണിയംകുളത്തിനാണ് ക്രൂരമര്‍ദനമേറ്റത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു മര്‍ദനമെന്നാണ് പൊലീസ് എഫ്ഐആറിലുള്ളത്. ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി സി രാകേഷിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. രാഗേഷിനെ വിനേഷ് തെറിവിളിച്ചതിന്‍റെ വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും എഫ്ഐആറിലുണ്ട്. വിനേഷന്‍റെ അച്ഛൻ കൊച്ചുക്കുട്ടന്‍റെ മൊഴി പ്രകാരമാണ് പൊലീസ് എഫ്ഐആര്‍. ഇന്നലെ വൈകിട്ട് നാലിനും പത്തിനുമിടയിലാണ് ആക്രമണം നടന്നത്. ആക്രമിച്ച സംഘത്തിൽ ആറുപേര്‍ ഉണ്ടായിരുന്നതായാണ് സൂചന.

Add Asianetnews as a Preferred SourcegooglePreferred

 സംഭവത്തിൽ പ്രതിയായ ഷൊര്‍ണൂര്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി രാകേഷ് ചീനിക്കുന്ന് ഒളിവിലാണ്. രാകേഷിന് പുറമെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് അംഗവുമായ ഹാരിസ്, ഡിവൈഎഫ്ഐ കൂനത്തറ മേഖല സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സുര്‍ജിതും പ്രതികളാണ്. എഫ്ഐആറിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആക്രമണത്തിൽ ഹാരിസും സുര്‍ജിതും കിരണ്‍ എന്ന മറ്റൊരാളും കോഴിക്കോട് പിടിയിലായിട്ടുണ്ട്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നതിനിടെയാണ് മൂന്നുപേരും പിടിയിലായത്.കോയമ്പത്തൂർ -മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ നിന്നാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കോഴിക്കോട് റെയിൽവേ പൊലീസും ആര്‍പിഎഫും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. അതേസമയം, ആക്രമണം നടന്ന സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുകയാണ്.

ആക്രമണം വ്യക്തിപരമായ തര്‍ക്കങ്ങളെ തുടര്‍ന്നെന്ന് സിപിഎം

ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വിനേഷിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. യുവാവ് 48 മണിക്കൂർ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ്. വിനേഷിന്‍റെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉള്ളതായും തലക്കേറ്റ പരിക്കുകൾ അതീവ ഗുരുതരമാണെന്നും പൊലീസ് പറയുന്നു. അതിനിടെ, സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം എംആർ മുരളിയും പ്രാദേശിക സിപിഎം നേതാക്കളുമാണ് ആശുപത്രിയിലെത്തിയത്. ആക്രമണം വ്യക്തിപരമായ തർക്കങ്ങളെ തുടർന്നാണെന്ന് സിപിഎം പ്രതികരിച്ചു. വാണിയംകുളം പനയൂർ സ്വദേശിയാണ് ​ഗുരുതരാവസ്ഥയിലായ വിനേഷ്.

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി വാണിയംകുളത്തായിരുന്നു സംഭവം നടന്നത്. മർദനമേറ്റ് അവശനായ വിനേഷിനെ അ‍ജ്ഞാതർ ഓട്ടോയിൽ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. ശബ്‌ദംകേട്ട് വീട്ടുകാർ വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ച വിനേഷിനെയാണ് കണ്ടത്. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ നിന്നും അറിയിച്ചത് പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിനേഷിന്‍റെ കുടുംബം അടിയുറച്ച സിപിഎം കുടുംബമാണ്. ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയേറ്റ് അംഗവുമാണ് വിനേഷ്.

YouTube video player