നെൽവയൽ മുടിച്ച് ഭൂമാഫിയ, മുതലമടയിൽ ചട്ടങ്ങൾ കാറ്റിൽ പറത്തി വയലുകൾ കരഭൂമിയാക്കുന്നു
കേരളത്തിലെ മാംഗോസിറ്റിയാണ് മുതലമട. വിദേശവിപണിയിലേക്ക് വരെ മാമ്പഴം കയറ്റിയയക്കുന്ന കിഴക്കൻ പാലക്കാട്ടെ ഗ്രാമം. എന്നാൽ അടുത്ത കാലത്ത് മാങ്ങയേക്കാൾ, ഭൂമാഫിയയാണ് മുതലമടയിൽ നൂറുമേനി വിളവെടുക്കുന്നത്.
പാലക്കാട്: പാലക്കാട് മുതലമടയിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി വയലുകൾ കരഭൂമിയാക്കുന്നു. മാന്തോപ്പുകളുടെ മറവിലാണ് നെൽപ്പാടങ്ങൾ വ്യാപകമായി തരംമാറ്റപ്പെടുന്നത്. തരംമാറ്റത്തിന് ശേഷം വീടിനും വാണിജ്യാവശ്യങ്ങൾക്കും ഭൂമി മറിച്ചുവിൽക്കുന്ന സംഘങ്ങളും സജീവമാണ് മുതലമടയിൽ. കഴിഞ്ഞ 10 വർഷത്തിനകം മുതലമട പഞ്ചായത്തിലെ 50 ശതമാനം കൃഷി ഭൂമിയാണിങ്ങിനെ തരം മാറിയത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.
കേരളത്തിലെ മാംഗോസിറ്റിയാണ് മുതലമട. വിദേശവിപണിയിലേക്ക് വരെ മാമ്പഴം കയറ്റിയയക്കുന്ന കിഴക്കൻ പാലക്കാട്ടെ ഗ്രാമം. എന്നാൽ അടുത്ത കാലത്ത് മാങ്ങയേക്കാൾ, ഭൂമാഫിയയാണ് മുതലമടയിൽ നൂറുമേനി വിളവെടുക്കുന്നത്.
ഒരുകാലത്ത് നെൽവയലുകൾ മാത്രമുണ്ടായിരുന്ന മുതലമട മാങ്ങയ്ക്ക് വഴിമാറിയിട്ട് മുപ്പത് വർഷത്തിലേറെയാകില്ല. ലാഭത്തിന്‍റെ പേരിൽ നെൽപ്പാടങ്ങൾ മാന്തോപ്പുകൾക്ക് വഴി മാറിത്തുടങ്ങിയപ്പോൾ സജീവമായത് ഭൂമാഫിയ.
ഈ കണക്ക് പരിശോധിക്കാം. 2008-ൽ മുതലമട കൃഷി ഭവനിലെ കണക്ക് പ്രകാരം 1021 ഹെക്ടർ നെൽപ്പാടമുണ്ടായിരുന്നത് 2019 ആകുമ്പോഴേക്കും 546-ലേക്ക് ചുരുങ്ങി. രണ്ടുവിള കൃഷിയിറക്കിയിരുന്ന പാടങ്ങളിലിപ്പോൾ മാവിൻ തൈകൾ തഴച്ച് വളരുന്നു. മാന്തോപ്പുകളാണെന്ന് കരുതിയാൽ തെറ്റി. തരംമാറ്റിയ ഹൗസിംഗ് പ്ലോട്ടുകളാണിവ. ഒരു നൂലാമാലയുമില്ലാതെ, കൃഷിയിടം തരംമാറ്റിത്തരാൻ ഏജന്‍റുമാരും സജീവം.
അങ്ങനെ ഒരു ഏജന്‍റിനോട് ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു:
റിപ്പോർട്ടർ- ഭൂമിക്ക് KLU അനുവദിച്ചുകിട്ടാൻ ഒരുപാട് കയറിയിറങ്ങേണ്ടിവരുമോ?
ബ്രോക്കർ - അങ്ങിനെയൊന്നുമില്ല. നമ്മൾ എടുത്തുതരാം. സ്ഥിരമായി ചെയ്യുന്നതല്ലേ. റിയൽ എസ്റ്റേറ്റ് അല്ലേ, സിംപിൾ ആയി എടുത്തുതരാം.
റിപ്പോർട്ടർ - ഇതിന് വേണ്ടി തൂങ്ങിത്തിരിയാൻ സമയം ഇല്ലാത്തത് കൊണ്ടാണ്.
ബ്രോക്കർ - സ്ഥലം തീരുമാനമായാൽ പിന്നെ ഒരു പ്രശ്നവുമില്ല. പഞ്ചായത്തിൽ നിന്നുൾപ്പെടെ റെഡി ആക്കിത്തരാം. സ്ഥിരം ചെയ്യുന്ന പരിപാടിയല്ലേ.
ഭൂമാഫിയയുടെ കടന്നുകയറ്റത്തിന് എതിരെ നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്ന് മുതലമടക്കാർ തന്നെ പറയുന്നു. ലാഭക്കൊതിയോടെ, ഭൂമി തരംമാറ്റി മുറിച്ചുവിൽക്കുമ്പോൾ ഒരു നാടിന്‍റെ ആവാസ വ്യവസ്ഥ തന്നെ തകരാറിലാവുന്ന കാര്യം കണ്ടിട്ടും കാണാത്ത മട്ടാണ് അധികൃതർക്ക്.