പാലാരിവട്ടം പാലം തുറന്നു, ആദ്യയാത്രക്കാരനായി മന്ത്രി ജി.സുധാകരൻ
സുധാകരനും സംഘവും പാലം കടന്നു പോയതിന് പിന്നാലെ സിപിഎം പ്രവർത്തകർ ബൈക്ക് റാലിയുമായി പാലത്തിൽ പ്രവേശിച്ചു. പാലം പാലം സമയബന്ധിതമായി പൂർത്തിയാക്കിയ ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ പാലത്തിലൂടെ പ്രകടനവും നടത്തി.
കൊച്ചി: കാത്തിരിപ്പിനൊടുവിൽ കൊച്ചിയിലെ പാലാരിവട്ടം പാലം തുറന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക പരിപാടികളൊന്നുമില്ലാതെയാണ് പാലം തുറന്നത്. ഇടപ്പള്ളി ഭാഗത്ത് നിന്നും വന്ന മന്ത്രി ജി.സുധാകരൻ ആദ്യത്തെ യാത്രക്കാരനായി പാലത്തിലൂടെ കടന്നു പോയി. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സുധാകരനും സംഘവും പാലം കടന്നു പോയതിന് പിന്നാലെ സിപിഎം പ്രവർത്തകർ ബൈക്ക് റാലിയുമായി പാലത്തിൽ പ്രവേശിച്ചു. പാലം പാലം സമയബന്ധിതമായി പൂർത്തിയാക്കിയ ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ പാലത്തിലൂടെ പ്രകടനവും നടത്തി. ഇവർക്ക് പിന്നാലെ ഇ.ശ്രീധരന് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകരും പാലത്തിലൂടെ പ്രകടനം നടത്തി. ഡിഎംആർസി ഉദ്യോഗസ്ഥരും പാലം തുറന്നു കൊടുക്കുന്നതിന് സാക്ഷിയാവാൻ എത്തിയിരുന്നു.
കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി 2016-ലാണ് ഇടപ്പള്ളി മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. പിന്നീടാണ് പാലാരിവട്ടം പാലം തുറന്നു കൊടുത്തത്. എന്നാൽ ആഴ്ചകൾക്കുള്ളിൽ പാലത്തിൽ വിള്ളലുകൾ കണ്ടെത്തുകയും തുടർന്ന് പാലം അടയ്ക്കുകയും ചെയ്തു. വിദഗ്ദ്ധ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ പാലം പുനർനിർമ്മിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ പൂർണമായും ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിനും വലിയ ആശ്വാസമാവും.