പാലാരിവട്ടം പാലം ഉദ്ഘാടനം നാളെ; ഊരാളുങ്കൽ സൊസൈറ്റിയെയും ഡിഎംആർസിയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി
പണി വേഗത്തിൽ പൂർത്തിയാക്കിയ ഊരാളുങ്കൽ സൊസൈറ്റിയെയും മേൽനോട്ടം വഹിച്ച ഡിഎംആർസിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. എന്നാൽ, ഇ ശ്രീധരന്റെ പേര് അദ്ദേഹം പരാമർശിച്ചില്ല.
തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം നാളെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പണി വേഗത്തിൽ പൂർത്തിയാക്കിയ ഊരാളുങ്കൽ സൊസൈറ്റിയെയും മേൽനോട്ടം വഹിച്ച ഡിഎംആർസിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. എന്നാൽ, ഇ ശ്രീധരന്റെ പേര് അദ്ദേഹം പരാമർശിച്ചില്ല.
എട്ടുമാസം കൊണ്ട് പൂർത്തിയാക്കേണ്ട പണിയാണ് കേവലം അഞ്ചര മാസം കൊണ്ട് പൂർത്തിയാക്കിയത്. ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ നാളെ വൈകുന്നേരം നാല് മണിക്ക് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചീനീയർ ആണ് ഗതാഗതത്തിനായി പാലം തുറന്ന് നൽകുക. പാലാരിവട്ടത്തെ ഗതാഗതാ കുരുക്കിന് പാലം പരിഹാരമാക്കുമെന്നാണ് പ്രതീക്ഷ. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് 47.74 കോടി രൂപയ്ക്ക് പണിത പാലത്തിന്‍റെ തുണുകളിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് പാലം പുനർനിർമിക്കാൻ തിരുമാനിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 28- നാണ് പാലത്തിന്‍റെ പുനർ നിർമ്മണം തുടങ്ങിയത്.
18.76 കോടി രൂപ ചെലവിൽ മെയ് മാസത്തിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 158 ദിവസം കൊണ്ട് റെക്കോർഡ് വേഗത്തിലാണ്, കരാർ ഏറ്റെടുത്ത ഡിഎആർ സിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേര്‍ന്ന് പണി പൂര്‍ത്തിയാക്കിയത്.