Asianet News MalayalamAsianet News Malayalam

ബിജെപി നേതാവ് പ്രതിയായ പാനൂർ പീഡനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയും ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയിൽ പദ്മരാജനെ അറസ്റ്റ് ചെയ്യുന്നതിൽ ഗുരുതര വീഴ്ചയാണ് പൊലീസ് വരുത്തിയത്

Panoor Rape case Crime branch to inquire case
Author
Panoor, First Published Apr 23, 2020, 9:15 PM IST

കണ്ണൂർ: ബിജെപി നേതാവ് കുനിയിൽ പദ്മരാജൻ പ്രതിയായ പാനൂർ പീഡനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. പൊലീസിന്റെ ഭാഗത്ത് നിന്ന് കേസന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് പിന്നാലെയാണ് കേസ് ക്രൈം ബ്രാഞ്ചിന് വിടുന്നത്. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

പാനൂരിൽ നാലാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സ്കൂളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിക്കെതിരെ ഇരയായ പെൺകുട്ടിയുടെ സഹപാഠി പൊലീസിന് മൊഴി നൽകിയിരുന്നു.  എന്നാൽ പൊലീസിന്റെ അന്വേഷണത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ശിശുക്ഷേമ സമിതി ഉയർത്തിയത്.

കണ്ണൂരിൽ കൗൺസിലിങ്ങ് കേന്ദ്രങ്ങളുണ്ടായിട്ടും സിഡബ്യൂസിയെ (ചൈൽഡ് വെൽഫെയർ കമ്മിറ്റി - ശിശുക്ഷേമ സമിതി) അറിയിക്കാതെ നാലാംക്ലാസുകാരിയെ കോഴിക്കോടേക്ക് കൊണ്ടുപോയത് തെറ്റാണെന്ന് ശിശുക്ഷേമ സമിതി ചെയർമാൻ ആരോപിച്ചു. കുട്ടിയെ സ്കൂളിലും പൊലീസ് സ്റ്റേഷനിലും കൊണ്ടുപോയി ചോദ്യം ചെയ്തത് പോക്സോ നിയമത്തിന്റെ ലംഘനമെന്നും ശിശുക്ഷേമ സമിതി അധ്യക്ഷൻ ഇ.ഡി.ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത ഉടനെ കുട്ടിയുടെ 161 പ്രകാരമുള്ള മൊഴി പൊലീസ് രേഖപ്പെടുത്തി. മെഡിക്കൽ പരിശോധന നടത്തി. അതിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ 164 പ്രകാരം രഹസ്യ മൊഴി രേഖപ്പെടുത്തി. പിന്നീടങ്ങോട്ട് ഈ കേസിന്റെ നാൾവഴിയിൽ അന്വേഷണ സംഘം പോക്സോ നിയമത്തിന്റെ ലംഘനം പല തവണ നടത്തി എന്നാണ് ആക്ഷേപം. സ്കൂളിൽ രണ്ടുതവണ കുട്ടിയെ കൊണ്ടുപോയ അന്വേഷണ ഉദ്യോഗസ്ഥർ യൂണിഫോമിലാണ് കുട്ടിയുടെ അടുത്ത് എത്തിയത്. തലശ്ശേരി ഡിവൈഎസ്പി ഓഫീസിൽ കുട്ടിയെ എത്തിച്ച് ആറ് മണിക്കൂർ മൊഴി എടുക്കുകയും ചെയ്തു. പോക്സോ നിയമ പ്രകാരം ഇരകളായ കുഞ്ഞുങ്ങളെ തീർത്തും കരുതലോടെയും അതീവ ശ്രദ്ധയോടേയും വേണം സമീപിക്കാൻ. പൊലീസ് യൂണിഫോമിൽ അവരെ സമീപിക്കുകയോ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താനോ പാടില്ല എന്നാണ് നിയമം. 

ഈ കേസന്വേഷണത്തിനിടെ മാർച്ച് 27ന് കുട്ടിയെയും കൊണ്ട് പൊലീസ് കോഴിക്കോട് നിംഹാൻസിൽ എത്തി. മെഡിക്കൽ ഡോക്ടറുടെ സഹായത്തോടെ കുട്ടിയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയാനാണ് പോയതെന്ന് പൊലീസ് പറയുന്നു.

എന്നാൽ ഇങ്ങനെ ചെയ്യണമെങ്കിൽ  ആദ്യം ശിശു ക്ഷേമ സമിതിയുടെ അനുവാദം വാങ്ങണം. അനുമതി വാങ്ങുന്നത് പോയിട്ട് ഇവിടെ കുട്ടിയെ കോഴിക്കോട് കൊണ്ടുപോകുന്ന കാര്യം ശിശുക്ഷേമ സമിതി അറിയിച്ചിട്ട് പോലുമില്ല.കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും ഇതൊന്നും അറിഞ്ഞിട്ടില്ല. 

Follow Us:
Download App:
  • android
  • ios