അതിനിടെ രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. പന്തീരങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തും.കാറിൽ വച്ചും പെണ്‍കുട്ടിക്ക് ക്രൂര മർദനമേറ്റതിന്‍റെ തെളിവാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ രക്തം തന്നെയാണിതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പിക്കും.

അതിനിടെ രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. പന്തീരങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങി. ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു. രാഹുലിന് രക്ഷപ്പെടാൻ ഉള്ള നിർദ്ദേശങ്ങൾ നൽകിയത് ശരത് ലാൽ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവ ദിവസം സിപിഒ ശരത് ലാല്‍ പന്തീരങ്കാവ് സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടിയിലായിരുന്നു. വധശ്രമ കുറ്റം ചുമത്താനുളള നീക്കം അടക്കം ഇയാൾ രാഹുലിനെ അറിയിച്ചു. ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കി. പൊലീസിന്റെ കണ്ണിൽ പെടാതെ ചെക്ക് പോസ്റ്റ് കടക്കണം എന്നും നിർദ്ദേശിച്ചു. 

ശരത് ലാലിന്‍റെ ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിന്‍റെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. രാഹുലും രാജേഷും ബംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

നിർണായക വിവരങ്ങൾ ചോർത്തി നൽകി; രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷൻ

YouTube video player