സമാന്തരഎക്സ്ചേഞ്ച്; മലപ്പുറത്ത് പിടിയിലായ ആളിന്റെ അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ,പാലക്കാട്ടെ അന്വേഷണവും തുടരുന്നു
സമാന്തര എക്സ്ചേഞ്ചിൽ മിസ്ഹബിന് വിദേശത്തും വിവിധ സംസ്ഥാനങ്ങളിലുമായി നൂറുകണക്കിന് ഇടപാടുകാർ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.വൻ നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന സമാന്തര എക്സ്ചേഞ്ച് മലബാറിലെ ഗ്രാമങ്ങളിലെത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. രാജ്യ വിരുദ്ധ പ്രവർത്തനം,ഹവാല പണമിടപാടുകൾ, ലഹരിക്കടത്ത് എന്നിവക്ക് ഇത് ഉപയോഗിച്ചോയെന്ന സംശയത്തിലാണ് പൊലീസ്
മലപ്പുറം: സമാന്തര എക്സ്ചേഞ്ച് നടത്തിപ്പിൽ പിടിയിലായ മിസ്ഹബിൻ്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങളെന്ന് കണ്ടെത്തി. രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പണം എത്തി. പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നു. അവസാനമായി വന്നത് 28000 രൂപയാണ് .
സമാന്തര എക്സ്ചേഞ്ചിൽ മിസ്ഹബിന് വിദേശത്തും വിവിധ സംസ്ഥാനങ്ങളിലുമായി നൂറുകണക്കിന് ഇടപാടുകാർ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.വൻ നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന സമാന്തര എക്സ്ചേഞ്ച് മലബാറിലെ ഗ്രാമങ്ങളിലെത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. രാജ്യ വിരുദ്ധ പ്രവർത്തനം,ഹവാല പണമിടപാടുകൾ, ലഹരിക്കടത്ത് എന്നിവക്ക് ഇത് ഉപയോഗിച്ചോയെന്ന സംശയത്തിലാണ് പൊലീസ്.
പാലക്കാട് സമാന്തര എക്സ്ചേഞ്ചിലേക്കാവശ്യമായ സിം കാർഡ് എത്തിച്ചത് ബെംഗളൂരുവിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
8 സിമ്മുകളാണ് പാലക്കാടു നിന്നും കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഫോൺ കോളുകൾ വന്നതായും കണ്ടെത്തി. കോളുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുകയാണ്.
ഇതിനിടെ പാലക്കാട്ടെ സമാന്തര എക്സ്ചേഞ്ചിൽ നിന്ന് ലഘുലേഖ കിട്ടിയെന്ന വ്യാജവാർത്തയിൽ പൊലീസ് അന്വേഷണം തുടങ്ങി . സംസ്ഥാന ഐബിയാണ് അന്വേഷണം നടത്തുന്നത്. പൊലീസിൽ നിന്നും തെറ്റായ വിവരം ചോർന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ രേഖകളും പരിശോധിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona