കമ്പ്യൂട്ടറൈസേഷന്‍റെ പേരില്‍ ട്രഷറിയിൽ സാമാന്തര ഭരണം; ജീവനക്കാർക്കായി കൃത്യമായി ചട്ടമിറങ്ങിയിട്ടില്ല
കമ്പ്യൂട്ടർവത്ക്കരണം കഴിഞ്ഞശേഷം ജീവനക്കാർക്കായി കൃത്യമായ ചട്ടമിറങ്ങിയിട്ടില്ല. ട്രഷറി ചട്ടവും പഴയത് തന്നെ. ഇതിന് പരിഹാരമുണ്ടാകാതെ കമ്പ്യൂട്ടർവത്കരണത്തെ പഴി പറഞ്ഞ് രക്ഷപ്പെടാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്.
തിരുവനന്തപുരം: കമ്പ്യൂട്ടറൈസേഷന്‍റെ പേരില്‍ സംസ്ഥാന ട്രഷറി വകുപ്പ് ഭരിക്കുന്നത് സമാന്തര അധികാര കേന്ദ്രങ്ങള്‍. സംസ്ഥാനതലത്തിലെ ചീഫ് കോര്‍ഡിനേറ്ററും, ജില്ലാ തലങ്ങളിലെ കോര്‍ഡിനേറ്റര്‍മാരുമാണ് സിസ്റ്റം ചുമതലകളുടെ ആനുകൂല്യത്തില്‍ വകുപ്പ് ഭരിക്കുന്നത്. ട്രഷറി ഡയറക്ടര്‍ മുതല്‍ സബ് ട്രഷറി ഓഫിസര്‍മാര്‍ വരെ ഫയലുകള്‍ നോക്കാന്‍ ഈ സമാന്തര അധികാര കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ട്രഷറി വകുപ്പിൽ നിലവിലെ കമ്പ്യൂട്ടറൈസേഷൻ പൂർത്തിയായത് 2016ൽ. അതിന് മുൻപ് തന്നെ ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെന്റ് സെൽ രൂപീകരിച്ചു. സംസ്ഥാനതലത്തിൽ ചീഫ് കോർഡിനേറ്റർക്കാണ് ഇതിന്റെ ചുമതല. ഇദ്ദേഹത്തിന് നേതൃത്വത്തിലാണ് ട്രഷറിയുടെ മുഴുവൻ പ്രവർത്തനവും.
നാല് സോഫ്റ്റ്‍വെയറുകളാണ് ട്രഷറിയുടെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നത്. ട്രഷറി ഡയറക്ടർ ഉൾപ്പടെ ഇറക്കുന്ന എല്ല ഉത്തരവുകളിലും ചീഫ് കോർഡിനേറ്ററുടെയോ ജില്ലാ കോർഡിനേറ്ററുടേയോ സഹായത്തോടെ നടപ്പാക്കണമെന്നാണ് നിർദ്ദേശം. സീനിയർ സൂപ്രണ്ട് അതായത് സബ് ട്രഷറി ഓഫീസർ തലത്തിലുള്ള ഉദ്യോഗസ്ഥനാണ് ചീഫ് കോർഡിനേറ്റർ.
സാങ്കേതികമായി പരിജ്ഞാനമുള്ള ഉദ്യോഗസ്ഥനെ ഈ സ്ഥാനത്ത് നിയമിക്കണമെന്നാവശ്യപ്പെട്ട് സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ പല തവണ നിവേദനം നൽകിയിട്ടുണ്ട്. കമ്പ്യൂട്ടർവത്ക്കരണം കഴിഞ്ഞശേഷം ജീവനക്കാർക്കായി കൃത്യമായ ചട്ടമിറങ്ങിയിട്ടില്ല. ട്രഷറി ചട്ടവും പഴയത് തന്നെ. ഇതിന് പരിഹാരമുണ്ടാകാതെ കമ്പ്യൂട്ടർവത്കരണത്തെ പഴി പറഞ്ഞ് രക്ഷപ്പെടാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്.