പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ചുവിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിലെ തുടർനടപടികൾ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു.
കൊച്ചി: പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിൽ തുടർ നടപടികൾ തത്ക്കാലം നീട്ടിവെക്കാൻ കേരളാ ഹൈക്കോടതി നിർദേശിച്ചു. കാലാവധി പൂർത്തിയാകാൻ രണ്ട് മാസം ശേഷിക്കെയാണ് നിലവിലെ സമിതിയെ പിരിച്ച് വിട്ടതെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയിലാണ് നടപടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറുടെ തീരുമാനം ചോദ്യം ചെയ്ത് ഉപദേശക സമിതി നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും വി എം ശ്യാം കുമാറും ഉൾപ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്. ഹർജിയിൽ വിശദീകരണം നൽകാൻ ബോർഡ് സമയം തേടി. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അസിസ്റ്റന്റ് കമ്മിഷണറുടെ സീൽ പതിപ്പിച്ച കൂപ്പണുകൾക്കൊപ്പം സീൽ ഇല്ലാത്ത കൂപ്പണുകളും ഉപയോഗിച്ച് പിരിവ് നടത്തിയെന്ന് ആരോപിച്ചാണ് നിലവിലെ സമിതിയെ പുറത്താക്കിയത്. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഉപദേശക സമിതിയുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങൾ ഒന്നും എടുക്കരുതെന്നും കോടതി നിർദേശിച്ചു. ഉപദേശകസമിതിക്കായി അഡ്വ. പി. കെ സജീവ് ഹാജരായി.

