ജീവിതത്തിൻ്റെ കണക്കുപുസ്തകം പണ്ടേ നിറഞ്ഞുകവിഞ്ഞു പോയവരാണ്. 1600 രൂപയുടെ ക്ഷേമപ്പെൻഷൻ ഒന്നിനുമാവില്ല ഇവർക്ക്. പക്ഷെ അതൊരുറപ്പാണ്.
തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം എന്ന ഒറ്റ ജാമ്യമാണ് എല്ലാത്തരം നികുതി വർധനകൾക്കും ന്യായീകരണമായി ധനമന്ത്രിയും സിപിഎം നേതാക്കളും പറയുന്നത്. എന്നാൽ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന ചെറിയ പെൻഷൻ പോലും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള ആയിരങ്ങൾ.
എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നൊരു ഇരുപതുകാരൻ. റസീനയുടെ ഈ വാടകവീട്ടിൽ ഉറങ്ങുന്ന ചെറിയ ഇടവേളയൊഴിച്ചാൽ അഫ്സലിങ്ങനെ മിണ്ടിക്കൊണ്ടേയിരിക്കും. ഇരുപത്തിനാല് മണിക്കൂറും തുണ വേണം. ആരെല്ലാം വേണ്ടെന്ന് വെച്ചാലും മാതാപിതാക്കൾക്കാവില്ലല്ലോ ഈ മനുഷ്യരെ ഉപേക്ഷിച്ചു കളയാൻ. മുഴുവൻ സമയവും ഡയപ്പർ. പുറത്തോട്ടിറങ്ങാൻ വാഹനം. നിരന്തരമായ ആശുപത്രി സന്ദർശനങ്ങൾ. അസംഖ്യം മരുന്നുകൾ. ജീവിതത്തിൻ്റെ കണക്കുപുസ്തകം പണ്ടേ നിറഞ്ഞുകവിഞ്ഞു പോയവരാണ്. 1600 രൂപയുടെ ക്ഷേമപ്പെൻഷൻ ഒന്നിനുമാവില്ല ഇവർക്ക്. പക്ഷെ അതൊരുറപ്പാണ്.
ക്ഷേമപ്പെൻഷൻ അനർഹരായ പലർക്കും കിട്ടുന്നുണ്ടെന്നത് യാഥാർഥ്യം. അവരെ ഒഴിവാക്കുക എന്നത് അനിവാര്യം. പക്ഷെ, വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുതെന്ന നിബന്ധന അഫ്സലിനെ കരുതലിൻ്റെ കവചത്തിൽ നിന്ന് ചവിട്ടിപ്പുറത്താക്കും, കാരണം വാപ്പക്ക് പേരിനൊരു ജോലിയുണ്ട്. മാസം പതിനായിരം ശമ്പളം കിട്ടിയാലും വർഷം വരുമാനം ഒരു ലക്ഷം കവിയുമെന്നോർക്കണം.
അഫ്സലിൻ്റെ മാതാപിതാക്കളും ചുമക്കണം സെസുൾപ്പെടെയുള്ള അമിതഭാരം. ഇവരെപ്പോലെ കരഞ്ഞുകരഞ്ഞു കണ്ണീർവറ്റിയ ആയിരങ്ങൾക്കാണ് ഇപ്പോൾ കിട്ടുന്നത് കൂടി നിഷേധിക്കപ്പെടാൻ പോകുന്നത്. കുറഞ്ഞ പക്ഷം ക്ഷേമ സർക്കാരെന്ന മേനി പറച്ചിലെങ്കിലും നിർത്തണം സർ എങ്ങനെ ജീവിക്കുമെന്ന അഫ്സലുമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ലെങ്കിൽ.

