ബിനോയ് കോടിയേരിക്ക് എതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ലെന്നാണ് സിപിഎം കേന്ദ്ര നേതാക്കളുടെ പ്രതികരണം. 

ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. പരാതിയുടെ വിശദാംശങ്ങൾ അറിയില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ല ഇതെന്നാണ് നേതാക്കളുടെ പ്രതികരണം. 

Add Asianetnews as a Preferred SourcegooglePreferred

ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ അത് എന്താണെന്ന് പാര്‍ട്ടി പരിശോധിക്കും. കേസിൽ സിപിഎം ഇടപെടില്ല. ആരോപണ വിധേയർ തുടര്‍ നടപടികൾ സ്വയം നേരിടുമെന്നും കേന്ദ്ര നേതാക്കൾ പ്രതികരിച്ചു. 

മുംബൈയിലെ ഡാൻസ് ബാ‍‌ർ ജീവനക്കാരിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തു . 

ബിനോയ് കോടിയേരിയുടെ വിശദീകരണം

പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിച്ചു. താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടൻ മാധ്യമങ്ങളുടെ മുന്നിലെത്തുമെന്നും അറിയിച്ചു.