കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ പത്തനംതിട്ട കളക്ട്രേറ്റില്‍, ശാസിച്ച് പറഞ്ഞയച്ച് കളക്ടർ
ഇനിയുള്ള ഒരാഴ്ച്ചക്കാലം നിര്‍ണായകമാണ്. കര്‍ശന നിരീക്ഷണം നടപ്പാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ഡിഎംഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പത്തനംതിട്ട: കൊവിഡ് 19 നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് പത്തനംതിട്ട ഡിഎംഒയുടെ മുന്നറിയിപ്പ്. ഇനിയുള്ള ഒരാഴ്ച്ചക്കാലം നിര്‍ണായകമാണ്. കര്‍ശന നിരീക്ഷണം നടപ്പാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ഡിഎംഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിലവില്‍ 900 പേരാണ് പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സമ്പർക്ക പട്ടികയിൽ ഉള്ളത്. പട്ടികയില്‍ ഉള്ളവരിൽ 40 ശതമാനം പേർ ഇപ്പോഴും ആരോഗ്യവകുപ്പുമായി സഹകരിക്കുന്നില്ലെന്നും ഡിഎംഒ പറഞ്ഞു. കൊവിഡ് 19 മുന്‍കരുതലിന്‍റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വ്യക്തി കളക്ടറേറ്റില്‍ എത്തിയിരുന്നു. റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് ആണ് മുന്നറിയിപ്പ് അവഗണിച്ച് കളക്ടറേറ്റില്‍ എത്തിയത്. സെക്കണ്ടറി കോണ്ടാക്ടിലുള്ള വ്യക്തിയാണ് സുരേഷ്. ഇയാളെ കളക്ടര്‍ ശാസിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു.
Read Also: കൊവിഡ് 19: പത്തനംതിട്ടയില്‍ സമ്പർക്ക പട്ടികയില്‍ 900 പേര്‍; 40 ശതമാനം ഇപ്പോഴും സഹകരിക്കുന്നില്ല
സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടിട്ടും ആരോഗ്യവകുപ്പുമായി സഹകരിക്കാത്തവരെ ആശുപത്രികളില്‍ എത്തിക്കാന്‍ പൊലീസ് സഹായം തേടേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച വഴിയുടെ റൂട്ട് മാപ്പ് വന്നതിനു ശേഷം 30 പേര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.
കൊവിഡ് -19: പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക