പഴംപൊരിയും മീന്‍കറിയും ഉള്‍പ്പെടുത്തിയെങ്കിലും വിലകേട്ടാല്‍ ഞെട്ടും; യാത്രക്കാരെ പിഴിയാന്‍ റെയില്‍വേ
ട്രെയിനുകളിലെ ഭക്ഷണ നിരക്ക് കൂട്ടിയതിന് പിന്നാലെ സ്റ്റേഷനുകളിലെ സ്റ്റാളുകളിലെ വില നിരക്കുകളും തോന്നിയപോലെ കൂട്ടിയിരിക്കുകയാണ്.
തിരുവനന്തപുരം: മലയാളികളുടെ പ്രിയ ഭക്ഷണ വിഭവങ്ങള്‍ ഒഴിവാക്കിയ തീരുമാനം പിന്‍വലിച്ചെങ്കിലും വിലയില്‍ വന്‍ വര്‍ധനവ് വരുത്തി റെയില്‍വേ. മീന്‍കറി, പഴംപൊരി എന്നിവയുടെ വിലയാണ് ഇരട്ടിയാക്കി പരിഷ്കരിച്ചത്. മീന്‍കറിയുള്‍പ്പെടുത്തിയ ഊണിന് 35 രൂപയില്‍ നിന്ന് 70 രൂപയാക്കി. പഴംപൊരിയുള്‍പ്പെടെയുള്ള പലഹാരങ്ങള്‍ക്ക് എട്ട് രൂപയില്‍ നിന്ന് 15 രൂപയാക്കിയും വര്‍ധിപ്പിച്ചു.
ട്രെയിനുകളിലെ ഭക്ഷണ നിരക്ക് കൂട്ടിയതിന് പിന്നാലെ സ്റ്റേഷനുകളിലെ സ്റ്റാളുകളിലെ വില നിരക്കുകളും തോന്നിയപോലെ കൂട്ടിയിരിക്കുകയാണ്. ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവയ്ക്കു 2 എണ്ണത്തിന് 20 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
രണ്ട് ഇഡലിക്കൊപ്പം 30 ഗ്രാം വീതമുളള രണ്ട് ഉഴുന്നുവട നിർബന്ധമായി വാങ്ങണമെന്നും പുതിയ പാക്കേജിലുണ്ട്. മൂന്നാമതൊരു ഇഡലി വേണമെങ്കിൽ വീണ്ടും ഇതേ കോംബോ 35 രൂപ കൊടുത്തു വാങ്ങണം. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണു (ഐആർസിടിസി) മെനു പരിഷ്കരിച്ചു നിരക്കുകൾ കൂട്ടിയത്.കേട്ടുകേള്‍വിയില്ലാത്ത പാക്കേജുകളിലൂടെ നിര്‍ബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വലിയ വിലയില്‍ അടിച്ചേല്‍പ്പിക്കുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
മലയാളിയുടെ ഭക്ഷണമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊഴിവാക്കിയത് വലിയ വിമര്‍ശനമായതിനെ തുടര്‍ന്ന് മുന്‍പ് വിതരണം ചെയ്ത വിഭവങ്ങള്‍ എല്ലാം വീണ്ടും റെയില്‍വേ വിതരണം ചെയ്യുമെന്ന് ട്വീറ്റ് വ്യക്തമാക്കുന്നു. നേരത്തെ റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും (വിആർആർ), റസ്റ്ററന്റുകളിലെയും ഭക്ഷണ നിരക്ക് അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മെനുവില്‍ പുതിയ പരിഷ്കരണം .
കേരളത്തിലെ വിഭവങ്ങള്‍ക്ക് പകരം നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളായിരുന്നു പുതിയ മെനുവില്‍ ഇടം പിടിച്ചത്. പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയൻ എന്നീ ലഘു ഭക്ഷണങ്ങളെല്ലാം മെനുവില്‍ നിന്ന് പുറത്തായിരുന്നു. പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവ ഇടം പിടിച്ചു. ഉഴുന്നുവട, പരിപ്പുവട എന്നിവ മെനുവില്‍ നില നിര്‍ത്തിയിരുന്നു. സ്നാക്ക് മീൽ വിഭാഗത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് മസാല ദോശയും തൈര്, സാമ്പാർ സാദം തുടങ്ങിയവയാണ് ഉളളത്. രാജ്മ ചാവൽ, ചോല ബട്ടൂര, പാവ് ബാജി, കിച്ചടി, പൊങ്കൽ, കുൽച്ച എന്നിവയാണ് പട്ടികയിലുളള മറ്റ് വിഭവങ്ങൾ.