പീരുമേട് തെരഞ്ഞെടുപ്പ് കേസില്‍ ജനപ്രാതിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി പുതിയ നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്
ദില്ലി: പീരുമേട് തെരഞ്ഞെടുപ്പ് കേസില്‍ ജനപ്രാതിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി പുതിയ നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നടപടി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സിറിയക് തോമസിന്‍റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് വാഴൂര്‍ സോമന്‍ അന്തരിച്ചത്. ഈ സാഹചര്യത്തിലാണ് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 116-ാം വകുപ്പ് പ്രകാരം വാഴൂര്‍ സോമന്‍ ഒഴികെയുള്ള കേസിലെ മറ്റ് നാല് കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കേസിലെ എതിര്‍കക്ഷികളായ എസ്. രാജന്‍, ബിജു തോമസ്, ഗോപാലകൃഷ്ണന്‍, സോമന്‍ കുഞ്ഞുകുഞ്ഞു എന്നിവര്‍ക്ക് നോട്ടീസ് അയക്കാനാണ് നിര്‍ദേശം. കേസില്‍ മറ്റാരെങ്കിലും കക്ഷി ചേരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നറിയാനായി പൊതു നോട്ടീസ് ഇറക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. മുതിർന്ന അഭിഭാഷകന്‍ നരേന്ദ്ര ഹുഡ, അഭിഭാഷകന്‍ അല്‍ജോ കെ. ജോസഫ് എന്നിവരാണ് സിറിയക് ജോസഫിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.



