Asianet News MalayalamAsianet News Malayalam

ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് കേസ്, പെൻഷൻ വിതരണത്തിൽ ഇടപെടൽ വേണമെന്ന് ഹർജി; 2 കേസുകൾ നല്‍കാന്‍ മറിയക്കുട്ടി

ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം.

pension delay begging incident adimali mariyakkutty file defamation case sts
Author
First Published Nov 17, 2023, 10:46 AM IST

ഇടുക്കി: ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ മറിയക്കുട്ടി ഇന്ന് അടിമാലി കോടതിയെ സമീപിക്കും. പെൻഷൻ വിതരണത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിലും ഹർജി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ മറിയക്കുട്ടി ഫയൽ ചെയ്യുന്നത് രണ്ട് കേസുകളാണ്. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിക്കാനിറങ്ങിയ അടിമാലി സ്വദേശി മറിയക്കുട്ടി എന്ന വയോധികക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണമായിരുന്നു. തനിക്ക് വീടും ഭൂമിയുമുണ്ടെന്ന തരത്തില്‍ നേരിടേണ്ടി വന്ന വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി വ്യക്തമാക്കിയിരുന്നു.  

ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം. പെൻഷൻ എല്ലാവർക്കും നൽകാൻ കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും മറിയക്കുട്ടി പറഞ്ഞു. തന്റെ പോരാട്ടം ക്ഷേമപെൻഷൻ കിട്ടാത്ത മുഴുവനാളുകൾക്കുമെന്ന് മറിയക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ വ്യക്തമാക്കി. പോരാട്ടം സംസ്ഥാന സർക്കാരിനെതിരെ ആയതിൽ ദുഃഖമില്ല. പിണറായി വിജയൻ ക്ഷേമപെൻഷൻ കിട്ടുന്നവരെ കുറച്ചുകൂടി പരിഗണിക്കണമെന്നും മറിയക്കുട്ടി ചൂണ്ടിക്കാട്ടി. 

മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം രംഗത്തെത്തിയിരുന്നു. മകൾ വിദേശത്തെന്ന വാർത്തയിലും പത്രം ഖേദം പ്രകടിപ്പിച്ചു. മറിയക്കുട്ടിക്ക് ഭൂമി ഉണ്ടെന്ന് വാർത്ത നൽകിയതിന് പിന്നാലെ ഇവർക്ക് എതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. പെൻഷൻ കിട്ടാതെ ഭിക്ഷ യാചിച്ച മറിയക്കുട്ടിയുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ട് വന്നത്. 

മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു.

എന്നാൽ  മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം. മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. മറിയക്കുട്ടിക്ക് അഞ്ച് മാസത്തെ പെൻഷന്‍ നൽകാൻ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുമുണ്ട്. സർക്കാർ ഫണ്ട് നിൽക്കാതെ കൊടുക്കാൻ ആവില്ലെന്നാണ് അവർ വിശദീകരിക്കുന്നത്.

മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്നും മകൾ വിദേശത്തെന്നുമുള്ള വാർത്ത തെറ്റ്; ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച സംഭവം; വ്യാജ പ്രചരണത്തിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Follow Us:
Download App:
  • android
  • ios