പേരാവൂർ ബിൽഡിംഗ് സൊസൈറ്റി ക്രമക്കേട്; സെക്രട്ടറി പി വി ഹരിദാസിനെ സസ്പെൻഡ് ചെയ്തു
സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ കോ ഓപറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി 2017ൽ തുടങ്ങിയ ചിട്ടിയിൽ ഒരു കോടി എൺപത്തിഅഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് നിക്ഷേപകരുടെ പരാതി
കണ്ണൂർ: കണ്ണൂരിൽ സിപിഎം (CPM) നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ (Cooperative society) ഒന്നരക്കോടിയിലേറെ രൂപയുടെ ചിട്ടി തട്ടിപ്പ് ചർച്ചയായതോടെ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിൽ സഹകരണവകുപ്പിന്റെ പരിശോധന തുടരുകയാണ്. പണം നഷ്ടപ്പെട്ടവർ ബാങ്ക് സെക്രട്ടറിയുടെ വീടിന് മുന്നിൽ ധർണ്ണ നടത്തി
Read More: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ നടന്നത് ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ്
സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ കോ ഓപറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി 2017ൽ തുടങ്ങിയ ചിട്ടിയിൽ ഒരു കോടി എൺപത്തിഅഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് നിക്ഷേപകരുടെ പരാതി. തട്ടിപ്പ് ചർച്ചയായതോടെ ഒളിവിൽ പോയ ബാങ്ക് സെക്രട്ടറി പി വി ഹരിദാസിനെ ഭരണ സമിതി സസ്പെൻഡ് ചെയ്തു. സെക്രട്ടറിയുടെയും മുൻ പ്രസിഡൻ്റ് പ്രിയൻ്റെയും സ്വത്ത് കണ്ടു കെട്ടി പണം തിരികെ നൽകണമെന്നാണ് സഹകരണ വകുപ്പ് വ്യക്തമാക്കുന്നത്.
ഹരിദാസ് രണ്ടാം തീയതി അർദ്ധരാത്രി സൊസൈറ്റിയിലെത്തി മിനിറ്റ്സ് ഉൾപെടെയുള്ള രേഖകൾ കടത്താനുള്ള ശ്രമവും നടത്തിയിരുന്നു.
പണം നഷ്ടപ്പെട്ടവർ ഇന്ന് ഹരിദാസിൻ്റെ വീടിന് മുന്നിലേക്ക് കാൽനട ജാഥ നടത്തി. നിക്ഷേപകർക്കൊപ്പം കോൺഗ്രസും ബിജെപിയും സമരം ആരംഭിച്ചതോടെ ചിട്ടി തട്ടിപ്പിൽ സിപിഎം പ്രതിരോധത്തിൽ ആയിരിക്കുകയാണ്.