സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ നടന്നത് ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ്
സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ കോ ഓപറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി 2017 ലാണ് 876 പേരിൽ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല.
പേരാവൂര്‍: കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് പുറത്തുവന്നതോടെ സെക്രട്ടറി ഒളിവിൽ പോയി. പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയാണ് സഹകരണവകുപ്പിന്റെ അനുമതിയില്ലാതെ ചിട്ടി നടത്തി പണം തട്ടിയത്. തട്ടിപ്പിൽ ഉൾപെട്ട പാർട്ടി അംഗങ്ങൾക്കെതിരെ സംഘടന നടപടി ഉണ്ടാകുമെന്നാണ് സിപിഎം നിലപാട്. അതേസമയം പണം നഷ്ടപ്പെട്ടവർ ബാങ്ക് സെക്രട്ടറിയുടെ വീടിന് മുന്നിൽ ഇന്ന് ധർണ്ണ സമരം നടത്തും
സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ കോ ഓപറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി 2017 ലാണ് 876 പേരിൽ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല. ആകെ ഒരു കോടി എൺപത്തി അഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് പൊലീസിന് നൽകിയ പരാതി. പല തവണ പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയിട്ടും പരിഹാരം കാണാതായതോടെ കഴിഞ്ഞ വ്യാഴാഴ്ച നൂറിലേറെ നിക്ഷേപകർ സൊസൈറ്റിയിലെത്തി ഉപരോധ സമരം നടത്തി.
സ്വന്തം വീട് വിറ്റ് പണം തിരികെ നൽകാമെന്ന് സൊസേറ്റി സെക്രട്ടറി പിവി ഹരിദാസ് എഴുതി നൽകിയതോടെയാണ് സമരം അവസാനിച്ചത്. എന്നാൽ തന്നെ നിർബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നു എന്നും പണം താൻ തട്ടിപ്പ് നടത്തിയില്ലെന്നും കാട്ടി സെക്രട്ടറി പൊലീസിൽ പരാതി നൽകി. അർദ്ധരാത്രിയെത്തി സൊസൈറ്റിയിലെത്തി മിനിറ്റ്സ് ഉൾപെടെയുള്ള രേഖകൾ കടത്താനുള്ള ശ്രമത്തിനിടെ ഇതേ സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.പിന്നെ വിട്ടയച്ചു.
പണം കിട്ടാനുള്ള നൂറിലേറെ പേർ ഇന്ന് സൊസൈറ്റിയിൽ നിന്നും കാൽനടജാഥയായി ഹരിദാസിന്റെ വീടിന് മുന്നിലെത്തി ധർണ്ണ സമരം നടത്തുമെന്ന് അറിയിച്ചു.