കൊലക്കേസ് പ്രതിയായ ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതിയും നൽകിയിരുന്നു

കാസർകോട് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ ഇദ്ദേഹത്തെ കോടതി അഞ്ച് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും പ്രതികളായ നേതാക്കൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കൊലക്കേസ് പ്രതിയായ ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതിയും നൽകിയിരുന്നു. ഈ മാസം 26 ന് അന്തിമ ഹിയറിങ് നടക്കാനിരിക്കെയാണ് രാജി. മെമ്പർ സ്ഥാനവും രാജിവച്ചിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

പൊലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് സിപിഎം നേതാക്കളായ കെ.വി.കുഞ്ഞിരാമന്‍, കെ.മണികണ്ഠന്‍, വെളുത്തോളി രാഘവന്‍, കെ.വി ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിരുന്നത്. 

2019 ഫെബ്രുവരി 17-നാണ് കാസർഗോഡ് ജില്ലയിലെ കല്ലോട് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കേസില്‍ കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികളെ ഇരട്ടജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. ഒന്നു മുതൽ‌ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്. 

YouTube video player