പെരിയ ഇരട്ടക്കൊലപാതകം: കോടതിയലക്ഷ്യഹർജി പരിഗണിക്കുന്നത് മാറ്റി
പ്രതികളെ സഹായിക്കുന്ന നടപടിയാണ് സംസ്ഥാന പൊലീസിന്‍റേതെന്നും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും നേരത്തെ കോടതി വിമർശിച്ചിരുന്നു.
കാസർകോട്: കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് കോടതി ഉത്തരവായിട്ടും രേഖകൾ കൈമാറിയില്ലെന്നാരോപിച്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി. കൊല്ലപ്പെട്ട കൃപേഷിന്‍റേയും ശരത്‍ലാലിന്‍റേയും മാതാപിതാക്കളാണ് കോടതിയലക്ഷ്യഹർജി നൽകിയത്. ഹർജി അടുത്ത മാസം 5 ന് പരിഗണിക്കും.
പ്രതികളെ സഹായിക്കുന്ന നടപടിയാണ് സംസ്ഥാന പൊലീസിന്‍റേതെന്നും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും നേരത്തെ കോടതി വിമർശിച്ചിരുന്നു. അതേസമയം കേസ് സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീൽ നല്‍കി. കേസില്‍ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നും കുറ്റപത്രം സമർപ്പിച്ചതാണെന്നുമാണ് സർക്കാരിന്‍റെ വാദം.
കൃത്യത്തിന് പിന്നിൽ സിപിഎമ്മിന്‍റെ ഗൂഢാലോചനയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലായിരുന്നു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് രണ്ടാഴ്ച മുൻപ് ഉത്തരവിട്ടത്. എന്നാല്‍ എല്ലാ പ്രതികളെയും പിടികൂടിയതാണെന്നും ഗൂഢാലോചന അടക്കം മുഴുവൻ കാര്യങ്ങളും നേരത്തെ തന്നെ അന്വേഷിച്ചതുമാണെന്നാണ് ഇക്കാര്യത്തിൽ സർക്കാരിന്‍റെ വാദം. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീൽ ചൊവ്വാഴ്ച ബെഞ്ച് പരിഗണിക്കും.
കേസിലെ ഉന്നതതല ഗൂഡാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ അച്ഛൻമാർ ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17 ന് ആയിരുന്നു പെരിയ കല്യോട്ട് ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റി രൂപീകരണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.