പെരിയ കേസ്; സർക്കാരിന്റെ ഹർജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും
സിബിഐ ആവശ്യം അംഗീകരിച്ചാണ് കേസ് മാറ്റിയത്. അന്വേഷണം സംബന്ധിച്ച വിവരങ്ങൾ സീൽ വച്ച കവറിൽ സിബിഐ സുപ്രീംകോടതിയിൽ നൽകിയിരുന്നു.
ദില്ലി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. സിബിഐ ആവശ്യം അംഗീകരിച്ചാണ് കേസ് മാറ്റിയത്. അന്വേഷണം സംബന്ധിച്ച വിവരങ്ങൾ സീൽ വച്ച കവറിൽ സിബിഐ സുപ്രീംകോടതിയിൽ നൽകിയിരുന്നു.
അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരു സഹകരണവും ഇല്ല, കേസ് ഡയറി ഉൾപ്പടെയുള്ള രേഖകൾ കൈമാറിയില്ല തുടങ്ങിയ വിവരങ്ങൾ സിബിഐ സമർപ്പിച്ച റിപ്പോര്‍ട്ടിൽ ഉണ്ട്. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
സിബിഐ നിലപാട് തന്നെയാകും കേസിൽ നിര്‍ണായകം. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കാസര്‍കോട് ജില്ലയിലെ പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും ഒരു സംഘം കൊലപ്പെടുത്തിയത്.