'പേരാവൂർ സൊസൈറ്റിയിൽ ചിട്ടി നടത്താൻ അനുമതി നൽകിയിട്ടില്ല', നിയമനടപടിയെന്ന് പി ജയരാജൻ
സിപിഎമ്മിന്റെ സമ്മതത്തോടെയാണ് ചിട്ടി നടത്തിയിരുന്നതെന്നും പി ജയരാജനാണ് അനുമതി നൽകിയതെന്നും പേരാവൂർ സൊസൈറ്റി സെക്രട്ടറി പി വി ഹരികുമാര്‍ പറഞ്ഞിരുന്നു. എന്നാൽ ഈ വാദം തള്ളുകയാണ് ജയരാജൻ.
കണ്ണൂർ: പേരാവൂർ സൊസൈറ്റിയിൽ (Peravoor Society) ചിട്ടി നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് പി ജയരാജൻ (P Jayarajan). വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് സൊസൈറ്റി സെക്രട്ടറി പറയുന്നത്. തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട എന്നും നിയമനടപടി സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു.
സിപിഎമ്മിന്റെ സമ്മതത്തോടെയാണ് ചിട്ടി നടത്തിയിരുന്നതെന്നും പി ജയരാജനാണ് അനുമതി നൽകിയതെന്നും പേരാവൂർ സൊസൈറ്റി സെക്രട്ടറി പി വി ഹരികുമാര്‍ പറഞ്ഞിരുന്നു. എന്നാൽ ഈ വാദം തള്ളുകയാണ് ജയരാജൻ. ചിട്ടി വിലക്കിയിരുന്നുവെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും വ്യക്തമാക്കിയിരുന്നു.
കോടികളുടെ ചിട്ടി തട്ടിപ്പ് നടന്നതിന്റെ പേരിൽ സസ്പെൻഷനിലാണ് പി വി ഹരികുമാര്‍ ഇപ്പോള്‍. ജില്ലാ സെക്രട്ടറി ആയിരിക്കെ പി ജയരാജനാണ് ചിട്ടി നടത്താൻ അനുമതി നൽകിയതെന്നാണ് ഹരികുമാ പറയുന്നത്. ചിട്ടിപ്പണം ശമ്പളത്തിനും മറ്റ് ചെലവുകൾക്കും ഉപയോഗിച്ചതാണ് പ്രതിസന്ധിയായത്. ഇതിന്റെ ഉത്തരവാദിത്തം സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി ഭരണ സമിതിക്കാണെന്നും ഹരികുമാർ പറഞ്ഞു.
നടന്ന എല്ലാകാര്യങ്ങളും പൊതുമധ്യത്തിൽ വെളിപ്പെടുത്താൻ ആകില്ലെന്നും തന്നെ മാത്രം ബലിയാടാക്കി മുഖം രക്ഷിക്കാനാണ് ജീവനക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും ഹരികുമാർ പറയുന്നു. തന്റെ സ്വത്ത് വിറ്റ് കടംവീട്ടണം എന്ന ഭരണസമിതിയുടെ വാദം അംഗീകിരിക്കില്ലെന്നും ഹരികുമാ പ്രതികരിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം പാടെ തള്ളുകയാണ് പി ജയരാജനും കണ്ണൂർ ജില്ലാ നേതൃത്വവും.