ലക്ഷണമൊത്ത തുമ്പിക്കൈ. ശാന്തമായ കണ്ണുകൾ. മേളത്തിന്‍റെ താളത്തിൽ വിരിഞ്ഞാടുന്ന ചെവി- തൃക്കയിൽ മഹാദേവനെ പേടിക്കാതെ തൊട്ടുനോക്കാം

കൊച്ചി: ഒത്ത ആകാരത്തിലും തലപ്പൊക്കത്തിലും എത്തിയ തൃക്കയിൽ മഹാദേവനെ ഏറ്റെടുത്തിരിക്കുകയാണ് എറണാകുളം മറ്റൂരിലെ നാട്ടുകാർ. ജന്തുസ്നേഹികളുടെ സംഘടനയായ പെറ്റ തൃക്കയിൽ അമ്പലമുറ്റത്ത് നടയിരുത്തിയ മെക്കാനിക്കൽ ആനയാണ് ഇനി ക്ഷേത്രചടങ്ങുകളുടെ ഭാഗമാവുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്ന് മീറ്റർ ഉയരവും 800 കിലോ ഭാരവുമുണ്ട് യന്ത്ര ആനയ്ക്ക്. കാലടി മറ്റൂർ തൃക്കയിൽ മഹാദേവ ക്ഷേത്ര മുറ്റത്തിനി തലഉയർത്തി ഇവനിങ്ങനെ നിൽക്കും. ഉത്സവത്തിനും ക്ഷേത്രചടങ്ങുകളിലും മഹാദേവനാകും സ്റ്റാർ. ക്ഷേത്രം ഭാരവാഹികളുടെ തീരുമാനം അനുസരിച്ച് മറ്റ് ക്ഷേത്രങ്ങളിലും നാട്ടിലെ ഉദ്ഘാടന പരിപാടികൾക്കും മഹാദേവന് പങ്കെടുക്കാം. മെക്കാനിക്കൽ ആനയെ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്ത് കഴിഞ്ഞു ക്ഷേത്രവും നാട്ടുകാരും. എഴുന്നള്ളിപ്പിന് ആനയെ കിട്ടാനില്ല. വലിയ സാമ്പത്തിക ചിലവും. ചട്ടം പഠിപ്പിച്ച് വിശ്രമം നൽകാതെ കൊണ്ട് വന്ന ആനകൾ വരുത്തിയ പ്രശ്നങ്ങളോ അതിലേറെ.

ലക്ഷണമൊത്ത തുമ്പിക്കൈ. ശാന്തമായ കണ്ണുകൾ. മേളത്തിന്‍റെ താളത്തിൽ വിരിഞ്ഞാടുന്ന ചെവി. ആനയെ ഇങ്ങനെ കണ്ടുകൊണ്ടിരിക്കാൻ കൗതുകം ഇല്ലാത്തവരായി ആരുണ്ട്? കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കുമെല്ലാം അത്ഭുതം, ആഹ്ലാദം. പേടിക്കാതെ അടുത്തുനിൽക്കാമല്ലോ എന്ന് നാട്ടുകാർ. രണ്ടടി നടക്കുക കൂടി ചെയ്തിരുന്നെങ്കിൽ കൂടുതല്‍‌ നന്നായേനെയെന്ന് കുട്ടികള്‍.

തൃശൂർ ഇരിങ്ങാടപ്പിള്ളി ക്ഷേത്രത്തിലാണ് ആദ്യം മെഷീൻ ആന എത്തിയത്. ഇവിടെ കിട്ടിയ മികച്ച പ്രതികരണമാണ് രണ്ടാമതൊരു ആനയെ എത്തിക്കാൻ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് അനിമൽസ് അഥവാ പെറ്റക്ക് ഊർജ്ജമായത്. വടക്കൻ പറവൂരിലെ ആനമേക്കർ സ്റ്റുഡിയോ ആണ് നിർമ്മാണം. അഞ്ച് ലക്ഷം രൂപയാണ് ചെലവ്. നടി പ്രിയാമണിയും സാമ്പത്തികമായി പിന്തുണച്ചു.

YouTube video player