സംസ്ഥാനത്ത് നടന്നിട്ടുള്ള എല്ലാ തിരോധാന കേസുകളും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുകൊണ്ട് പുനരാന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ ആഭിചാരങ്ങളും മന്ത്രവാദങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതൽപര്യ ഹർജി. കേരള യുക്തിവാദി സംഘത്തിന് വേണ്ടി അഭിഭാഷകനായ പി വി ജീവേഷാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ നാളെ ഹർജി പരിഗണിക്കും. 

മഹാരാഷ്ട്രയിൽ പാസാക്കപ്പെട്ട നിയമനിർമാണത്തിന്റെ മാതൃകയിൽ ഇന്ത്യയിൽ മുഴുവൻ ബാധകമായ നിയമ നിർമ്മാണം കേന്ദ്ര ഗവൺമെൻ്റോ, സംസ്ഥാനമോ പാസാക്കണം എന്നാണ് ഹർജിയിലെ പ്രധാനപ്പെട്ട ആവശ്യം. ഈ ആവശ്യം കൂടാതെ സംസ്ഥാനത്ത് നടന്നിട്ടുള്ള എല്ലാ തിരോധാന കേസുകളും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുകൊണ്ട് പുനരാന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ദുർമന്ത്രവാദ കേന്ദ്രങ്ങൾ പൊലീസ് പരിശോധിച്ചു അടച്ചുപൂട്ടിക്കാൻ നടപടി വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. 

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള നിയമ നിര്‍മ്മാണം; സര്‍ക്കാര്‍ വാഗ്ദാനം പാതി വഴിയില്‍

അതേസമയം, അന്ധവിശ്വാസത്തിനെതിരായ നിയമം ഉടനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മതവിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നത്. അനാചാരങ്ങളെ എതിര്‍ക്കുന്നത് മതവിശ്വാസത്തിന് എതിരാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതി, പേരിനോട് ചേർത്തിരുന്ന കാലത്ത് ജാതിവാൽ ഉപേക്ഷിച്ചതാണ് മന്നത്ത് പത്മനാഭൻ. ഇന്ന് പലരും വാശിയോടെ ജാതിപ്പേര് മക്കളുടെ പേരിനോട് ചേർക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.