ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ കൈമാറിയിട്ടുണ്ട്

കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് ആണ് ഹർജി നൽകിയത്. തങ്ങളുടെ ഭാഗം കേൾക്കാതെ ആണ് കേന്ദ്ര നടപടി എന്നായിരുന്നു വാദം. എന്നാൽ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടന് സംപ്രേഷണം തടഞ്ഞതെന്നും കോടതി ഇതിൽ ഇടപെടരുത് എന്നും കേന്ദ്രം അറിയിച്ചിരുന്നു.

ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ കൈമാറിയിട്ടുണ്ട്. ചാനലിലെ ജീവനക്കാരും, കേരള പത്രവർത്തക യൂണിയനും കേസിൽ കക്ഷി ചേരുന്നതിനെ കേന്ദ്രസർക്കാർ എതിർത്തിരുന്നു. വാർത്താവിനിമയ മന്ത്രാലയവും സ്ഥാപനവും തമ്മിലുള്ള കേസിൽ ജീവനക്കാർക്ക് കക്ഷി ചേരാനാകില്ലെന്നായിരുന്നു കേന്ദ്രനിലപാട്.

സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാർഗരേഖകൾ കാലാകാലങ്ങളിൽ പുനപരിശോധിക്കാറുണ്ടെന്നും ഇതനുസരിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചാനലിന്‍റെ സംപ്രേഷണത്തിന് അനുമതി നൽകിയ ഇടക്കാല ഉത്തരവ് നാളെ വരെ ദീർഘിപ്പിച്ചതിനാൽ ഹൈക്കോടതി വിധി സംപ്രേഷണത്തിൽ നിർണായകമാകും.