കർദ്ദിനാളിനോട് വീണ്ടുമെത്തി പുതിയ ബോണ്ടുവയ്ക്കാൻ നിർദ്ദേശിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലുളളത്.
കൊച്ചി : സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ വീണ്ടും സുപ്രീം കോടതിയിൽ ഹർജി. കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പരാതിക്കാരൻ ജോഷി വർഗീസാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വ്യവസ്ഥകളില്ലാതെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി കർദ്ദിനാളിന് ജാമ്യം നല്കിയത് തെറ്റാണെന്നും കർദ്ദിനാളിനോട് വീണ്ടുമെത്തി പുതിയ ബോണ്ടുവയ്ക്കാൻ നിർദ്ദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ജോഷി വർഗീസ് കാക്കനാട് ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി 2023 ജനുവരി 27ന് ഹാജരായി ജാമ്യമെടുത്തിരുന്നു. ജാമ്യം അനുവദിച്ചപ്പോൾ ക്രിമിനൽ നടപടിക്രമത്തിലെ വ്യവസ്ഥകളനുസരിച്ചുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഹർജിക്കാരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് കാക്കനാട് കോടതി രണ്ടു ജാമ്യവ്യവസ്ഥകൾ ഉൾപ്പെടുത്തി ഉത്തരവ് പുതുക്കി. ഈ സാഹചര്യത്തിൽ കർദ്ദിനാൾ കോടതിയിൽ വീണ്ടുമെത്തി പുതിയ ബോണ്ടുവയ്ക്കാൻ നിർദ്ദേശിക്കണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്.
തുടർന്ന് ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. എന്നാൽ ഇത് അനിവാര്യമല്ലെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ ഹർജിക്കാരന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി ഹർജി തീർപ്പാക്കുകയായിരുന്നു. കാക്കനാട് മജിസ്ട്രേട്ട് കോടതിയുടെ ആദ്യ ഉത്തരവിന്റെ തുടർച്ചയാണ് ഭേദഗതി വരുത്തിയുള്ള രണ്ടാമത്തെ ഉത്തരവെന്നും അതിനാൽ കർദ്ദിനാൾ വീണ്ടും ഹാജരായി പുതിയ ജാമ്യപത്രം സമർപ്പിക്കേണ്ടതില്ലെന്നും വ്യക്തമാക്കി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ സെപ്തംബറിൽ ഹർജി തീർപ്പാക്കിയത്. ഈ ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്. ഹർജി വെള്ളിയാഴ്ച്ച ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് പരിഗണിക്കും. അഭിഭാഷകൻ പിഎസ് സുധീറാണ് ഹർജിക്കാരനായി സുപ്രിം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
സ്‌കൂൾ കുട്ടികളെ നവകേരള സദസിൽ എത്തിക്കണമെന്ന നിർദേശം; വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ

