പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് നൽകുമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി.

തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിൽപ്പെട്ട മരിച്ചവരുടെ ആശ്രിതർക്ക് കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും സർക്കാർ ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങി. പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും കരിപ്പൂർ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പെട്ടിമുടിയിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷമായിരുന്നു സർക്കാർ പ്രഖ്യാപനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് നൽകുമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി. പ്രകൃതി ദുരന്തമുണ്ടായാൽ നാല് ലക്ഷം വരെ പ്രത്യേക ഉത്തരവില്ലാതെ നൽകാം. പെട്ടിമുടിയിൽ അഞ്ച് ലക്ഷമാണ് സർക്കാർ പ്രഖ്യാപനം. അധികമായ ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കുകയായിരുന്നുവെന്നും റവന്യു വകുപ്പ് വിശദീകരിച്ചു. പെട്ടിമുടിയിലെ ദുരിത ബാധിതര്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നാണ് നാല് ലക്ഷം രൂപ അനുവദിക്കുക. 

പ്രകൃതി ദുരന്തങ്ങൾക്ക് മാത്രമേ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് പണം അനുവദിക്കാൻ കഴിയൂ. കരിപ്പൂരിലേത് പ്രകൃതി ദുരന്തമല്ലാത്തതിനാലാണ് മുഴുവൻ തുകയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകിയതെന്നും റവന്യുവകുപ്പ് വ്യക്തമാക്കി. 66 പേരാണ് പെട്ടിമുടി ദുരന്തത്തിൽ മരിച്ചത്.