പിണറായി മോദിയുടെ കാർബൺ കോപ്പി; കെഎം ഷാജിക്കെതിരായ കേസ് തെളിവെന്നും മുരളീധരൻ
യുഡിഎഫ് ആയിരുന്നു ഭരിച്ചതെങ്കിൽ കാസർകോട് അതിർത്തിയിൽ ചികിത്സ കിട്ടാതെ ആളുകൾ മരിക്കില്ലായിരുന്നു. കാസർകോട് മെഡിക്കൽ കോളേജ് സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർബൺ കോപ്പിയാണെന്ന് വടകര എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. സ്പ്രിംഗ്ളർ ഇടപാട് കേസ് സിബിഐ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
പിണറായി ആയിരുന്നില്ല മുഖ്യമന്തിയെങ്കിൽ കേരളത്തിലുള്ളവർ എല്ലാം കൊവിഡ് ബാധിച്ച് മരിച്ചേനെ എന്ന് വരുത്താനാണ് എൽഡിഎഫ് ശ്രമം. യുഡിഎഫ് ആയിരുന്നു ഭരിച്ചതെങ്കിൽ കാസർകോട് അതിർത്തിയിൽ ചികിത്സ കിട്ടാതെ ആളുകൾ മരിക്കില്ലായിരുന്നു. കാസർകോട് മെഡിക്കൽ കോളേജ് സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
വൈകീട്ട് ആറ് മണിക്ക് ജനങ്ങൾ വാർത്താ ചാനലുകൾക്ക് മുന്നിൽ ജനങ്ങൾ ഇരുന്നത് മുഖ്യമന്ത്രിയെ കാണാനല്ല, എത്ര പേർക്ക് കൊവിഡ് ബാധിച്ചു എന്നറിയാനാണ്. സ്പ്രിംക്ലർ ഇടപാട് പുര കത്തുമ്പോൾ വാഴ വെട്ടുന്നതാണ്. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ എംഎൽഎമാർക്ക് ടിവി നൽകുന്നതിനെ എതിർത്ത സിപിഎം സ്പ്രിംക്ലറിന്റെ സൗജന്യം കണ്ടപ്പോൾ വീണു.
ഓഖിയും നിപയും രണ്ട് പ്രളയവും വന്നിട്ടും ഡാറ്റ കൈകാര്യം ചെയ്യാൻ സിഡിറ്റിനെ സജ്ജമാക്കാതിരുന്നത് ദുരൂഹമാണ്. ഈ ഇടപാടിൽ മുഖ്യമന്ത്രി അന്വേഷണം നേരിടണം. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ വിമർശിക്കരുതെന്ന് പറയുന്ന സിപിഎം, യുഡിഎഫ് ഭരണ കാലത്ത് സ്വീകരിച്ച നിലപാട് ഓർമിക്കണം.
മലയാളികളായ പ്രവാസികൾ വലിയ പ്രയാസത്തിലാണ്. ഇവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ തയ്യാറുള്ള സംസ്ഥാനങ്ങിലേക്ക് അവരെ തിരികെ എത്തിക്കണം, കേന്ദ്രം ഇതിന് അനുമതി നൽകണമെന്നും എംപി ആവശ്യപ്പെട്ടു.