ദത്ത് വിവാദം; വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം, മൗനം തുടര്‍ന്ന് മുഖ്യമന്ത്രി
ഒരമ്മയ്ക്ക് കുഞ്ഞിനെ തേടി അലയേണ്ട അവസ്ഥ പോലും കേരളത്തിലുണ്ടായി. അമ്മയെ അപഹസിക്കാന്‍ മാത്രമാണ് ശ്രമം നടന്നത്. പാർട്ടി പറഞ്ഞപ്പോൾ മാത്രമാണ് പൊലീസ് ഇടപെട്ടതെന്നും റോജി വിമർശിച്ചു.
തിരുവനന്തപുരം: ദത്തെടുക്കല്‍ വിവാദം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം (opposition). സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുന്നതിനിടെയാണ് അനുപമ (Anupama Missing Baby Case) വിഷയവും റോജി എം ജോണ്‍ പരാമര്‍ശിച്ചത്. ഒരമ്മയ്ക്ക് കുഞ്ഞിനെ തേടി അലയേണ്ട അവസ്ഥ പോലും കേരളത്തിലുണ്ടായി. അമ്മയെ അപഹസിക്കാന്‍ മാത്രമാണ് ശ്രമം നടന്നത്. പാർട്ടി പറഞ്ഞപ്പോൾ മാത്രമാണ് പൊലീസ് ഇടപെട്ടതെന്നും റോജി വിമർശിച്ചു. സ്ത്രീകള്‍ക്ക് എതിരായ അതിക്രമത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞെങ്കിലും അനുപമ വിഷയത്തില്‍ മൗനം പാലിച്ചു.
ഉത്തരേന്ത്യയെക്കാള്‍ ഭീകരമായ അവസ്ഥയിലാണ് കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമവും പീഡന പരാതികളും ഉണ്ടാവുന്നതെന്നാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം പറഞ്ഞത്. മൂന്ന് മാസത്തിനിടെ മൂന്ന് കൂട്ട ബലാത്സംഗങ്ങളാണ് കേരളത്തിലുണ്ടായത്. അതീവ ഗൌരവതരമാണ് കേരളത്തിലെ സ്ഥിതിയെന്നും റോജി എം ജോണ്‍ പറഞ്ഞു. എന്നാല്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം കുറഞ്ഞ് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
- Read Also : തൊട്ടില്‍പാലം പീഡന കേസ്: പെൺകുട്ടി കൂടുതല്‍ തവണ പീഡനത്തിനിരയായി, പുതിയ കേസ് രജിസ്റ്റർ ചെയ്തു
ഉത്തരേന്ത്യന്‍ പരാമര്‍ശം ആരെ വെള്ളപൂശാനാണെന്ന് ചോദിച്ച മുഖ്യമന്ത്രി കേസുകളില്‍ ശക്തമായ നടപടി എടുത്തതായും പറഞ്ഞു. കുറ്റ്യാടിയില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടി ഉണ്ടാവും. മലപ്പുറം പീഡനശ്രമത്തിലും പ്രതി അറസ്റ്റിലായി. 2016 മുതല്‍ 21 വരെയുള്ള കാലം ലൈംഗിക അതിക്രമം കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.