അഞ്ച് പതിറ്റാണ്ട് കാലത്തെ അധ്വാനത്തിൽ മിച്ചം വന്നതായിരുന്നു 2,00,850 രൂപ. വാക്സീൻ വാങ്ങാൻ ഈ പണം മുഴുവൻ എടുത്ത് നൽകാൻ തന്‍റെ ദുരിതങ്ങളോ പ്രയാസങ്ങളോ ഒന്നും ജനാർദ്ധനന് തടസ്സമായില്ല.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായിരുന്ന രണ്ടുലക്ഷം രൂപയും സംഭാവന ചെയ്ത ബീഡി തൊഴിലാളിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി. പേരുപോലും പുറത്ത് അറിയിക്കാതെ വാക്സീൻ ചലഞ്ചിനായി പണം നല്‍കിയ ജനാര്‍ദ്ധനന് ഇത് സംസ്ഥാന സര്‍ക്കാരിന്‍റെ ആദരം. അഞ്ച് പതിറ്റാണ്ട് കാലത്തെ ജനാര്‍ദ്ധനന്‍റെ അധ്വാനത്തിൽ മിച്ചം വന്നതായിരുന്നു 2,00,850. 

വാക്സീൻ വാങ്ങാൻ ഈ പണം മുഴുവൻ എടുത്ത് നൽകാൻ തന്‍റെ ദുരിതങ്ങളോ പ്രയാസങ്ങളോ ഒന്നും ജനാർദ്ധനന് തടസ്സമായില്ല. കേൾവി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും തളരാതെ അധ്വാനിച്ചുണ്ടാക്കിയ പണമാണ് യാതൊരു മടിയുമില്ലാതെ ജനാര്‍ദ്ധനന്‍ സംഭാവന നല്‍കിയത്. വാക്സീൻ സൗജന്യമായി നൽകുമെന്ന് വാക്കുനൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു ജനാർദ്ധനൻ പറഞ്ഞത്.