കേരളത്തിൽ ഇതുവരെയും ഒരു സർക്കാരും തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട ചരിത്രമുണ്ടായിരുന്നില്ലെന്നതോർമ്മിപ്പിച്ചാണ് യെച്ചൂരി പ്രതികരിച്ചത്.
ദില്ലി: തുടർച്ചയായി രണ്ടാം തവണയും ഭരണത്തിലേറിയ പിണറായി വിജയന് കേരളാ മുഖ്യമന്ത്രിയെന്ന നിലയിൽ എത്ര മാർക്കെന്ന ചോദ്യത്തിന് മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. പിണറായി മികച്ച മുഖ്യമന്ത്രിയാണെന്നും രണ്ടാം തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് കാരണമതാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇതുവരെയും ഒരു സർക്കാരും തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട ചരിത്രമുണ്ടായിരുന്നില്ലെന്നതോർമ്മിപ്പിച്ചാണ് യെച്ചൂരി പ്രതികരിച്ചത്.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ മികച്ച മുഖ്യമന്ത്രിയെന്ന് അഭിനന്ദിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോടും യെച്ചൂരി പ്രതികരിച്ചു. സ്റ്റാലിൻ മികച്ച മുഖ്യമന്ത്രിയെന്ന് പറഞ്ഞിട്ടില്ലെന്നും ബിജെപി ഇതര സർക്കാരുകളേക്കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സിൽവർ ലൈൻ സിപിഎം ചർച്ച ചെയ്യും, മതേതര കൂട്ടായ്മയിൽ കോൺഗ്രസുമുണ്ടാകണം'; നയം പറഞ്ഞ് യെച്ചൂരി
സിൽവർ ലൈൻ പദ്ധതി പാർട്ടി പിന്നീട് ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. നിലവിൽ പദ്ധതി പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും യാഥാർത്ഥ്യമാകണമെങ്കിൽ കേന്ദ്രാനുമതി വേണമെന്നും യെച്ചൂരി വിശദീകരിച്ചു. സിൽവർ ലൈൻ പദ്ധതിയെകുറിച്ചുളള പ്രാഥമിക ചർച്ചകളാണ് നടക്കുന്നത്. എത്ര ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരികയെന്നതിലടക്കം വ്യക്തതയായിട്ടില്ല. അതിന്മേലുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോൾ നടക്കുന്നത് പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചർച്ചകളാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ദേശീയ തലത്തിലെ വിശാല മതേതര കൂട്ടായ്മയിൽ കോൺഗ്രസുമുണ്ടാകണമെന്നും യെച്ചൂരി ആവർത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷമേ സിപിഎം ഏതെങ്കിലും സഖ്യത്തിൽ ചേരുകയുള്ളൂ. കേരളത്തിൽ നയവ്യതിയാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിബിയിൽ ദളിത് പ്രാതിനിധ്യമില്ലെന്നത് പരിഹരിക്കാൻ ശ്രമിക്കും. പാർട്ടി സമിതികളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കും. സ്ത്രീ സംവരണത്തിലും പാർട്ടി കോൺഗ്രസിൽ തീരുമാനമുണ്ടാകും. സമിതിയിൽ ഇരുപത് ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യമുണ്ടാകണമെന്നാണ് കരുതുന്നതെന്നതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
