സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്കും സർക്കാരിനും മുഖ്യമന്ത്രിയ്ക്കും വിമർശനം ഉണ്ടായി. മുഖ്യമന്ത്രിക്ക് ഇത്ര വലിയ സുരക്ഷ വേണോയെന്ന് വിമർശനം ഉയർന്നു
തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കം വിമർശനം. എംഎം മണി ആനി രാജക്കെതിരെ പരാമർശം നടത്തിയപ്പോൾ പ്രതിരോധിക്കാത്തത് ശരിയായില്ല. ആനി രാജയെ വിമർശിച്ചപ്പോൾ പോലും തിരുത്തൽ ശക്തിയാകാൻ കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു.
സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്കും സർക്കാരിനും മുഖ്യമന്ത്രിയ്ക്കും വിമർശനം ഉണ്ടായി. മുഖ്യമന്ത്രിക്ക് ഇത്ര വലിയ സുരക്ഷ വേണോയെന്ന് വിമർശനം ഉയർന്നു. ജനങ്ങളിൽ നിന്ന് അകന്നാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം. 42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ല. അച്യുതമേനോനും കെ കരുണാകരനും ഇകെ നായനാർക്കും വിഎസ് അച്യുതാനന്ദനും ഇല്ലാത്ത ആർഭാടമാണ് പിണറായി വിജയന് ഇക്കാര്യത്തിലുള്ളതെന്ന് വിമർശനം ഉയർന്നു.
ഇടത് കൺവീനറെന്ന നിലയിൽ ഇപി ജയരാജനെ നിലയ്ക്ക് നിർത്താൻ ഇടപെടണം എന്ന് ആവശ്യം ഉയർന്നു. കൃഷി വകുപ്പിനെതിരെയാണ് വലിയ വിമർശനം ഉയർന്നത്. കൃഷിവകുപ്പ് നോക്കുകുത്തിയാകുന്നുവെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. നാട്ടിൽ വിലക്കയറ്റം രൂക്ഷമാണ്. ഈ സമയത്ത് ഹോർട്ടികോർപ്പ് ഔട്ട് ലറ്റുകൾ കൂട്ടത്തോടെ പൂട്ടുന്ന അവസ്ഥയാണ്.
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിലും വിമർശനം ഉണ്ടായി. സിൽവർ ലൈൻ വലിയ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്ന പദ്ധതിയാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളിൽ പോലും സിപിഐ നേതൃത്വവും മന്ത്രിമാരും നിലപാടെടുക്കുന്നില്ല. കെഎസ്ഇബിയേയും കെഎസ്ആർടിസിയേയും സർക്കാർ തകർക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ തകരുമ്പോഴും സിപിഐ നേതൃത്വത്തിന് മിണ്ടാട്ടമില്ലാത്ത സ്ഥിതിയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
മുന്നണിയിലെ നേട്ടങ്ങളും കോട്ടങ്ങളും കക്ഷികൾ വീതിച്ചെടുക്കണം: കാനം
കോട്ടങ്ങളും നേട്ടങ്ങളും പങ്കിടണം: കാനം
മുന്നണി ആകുമ്പോൾ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകുമെന്നും അതെല്ലാം കക്ഷികൾ വീതം വച്ചെടുക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സുഖദുഃഖങ്ങളും അതിൻറെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികൾക്ക് അവകാശപ്പെട്ടതാണെന്നും നേട്ടങ്ങൾ വരുമ്പോൾ കൈനീട്ടുകയും കോട്ടം വരുമ്പോൾ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്തെ സിപിഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
കേരളത്തിൽ സിപിഐ വളരുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ കാനം പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള പാര്‍ട്ടിയുടെ ശേഷി വർദ്ധിച്ചെന്നും പൊതുസമൂഹത്തിൽ പാർട്ടിയുടെ സാന്നിധ്യവും പ്രഹരശേഷിയും വർദ്ധിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു.
