വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കുറയും; ഇതുവരെ 493 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നുവെന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ 493 ക്യാമ്പുകൾ തുറന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. 21205 പേർ അവിടെയുണ്ടായിരുന്നു. മഴ കുറഞ്ഞതോടെ പലരും വീടുകളിലേക്ക് മടങ്ങിപ്പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാ വകുപ്പിന്‍റെ ദ്വൈവാര പ്രവചനത്തിൽ അടുത്തയാഴ്ച സംസ്ഥാനത്ത് സാധാരണ മഴയാണ് പ്രവചിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓഗസ്റ്റ് 13ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത് കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നദികളിലെ ജലനിരപ്പ് അപകട നിരപ്പിൽ നിന്ന് താഴ്ന്നു. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം സ്ഥിതി മാറി. മലയോര മേഖലയിൽ പ്രവചനം തെറ്റിച്ച് മഴ ശക്തി പ്രാപിച്ചാൽ പ്രത്യേക ഇടപെടൽ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ ജില്ലയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊവിഡ് ക്വാറന്‍റീനില്‍ കഴിയുന്നവർക്ക് പ്രത്യേക ക്യാമ്പുകളാണ് ഒരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ 493 ക്യാമ്പുകൾ തുറന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. 21205 പേർ അവിടെയുണ്ടായിരുന്നു. മഴ കുറഞ്ഞതോടെ പലരും വീടുകളിലേക്ക് മടങ്ങിപ്പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരികെ പോകുന്നവർ പാലിക്കേണ്ട മുൻകരുതൽ പാലിക്കണം. രാജമല പെട്ടിമുടി ദുരന്ത മേഖലയിൽ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 52 ആയി എന്നും മുഖ്യമന്ത്രി അറിയിച്ചു.