ഇന്ത്യയിലെ ആർഎസ്എസും ഇസ്രയേലിലെ സയണിസ്റ്റുകളും ഇരട്ട സന്തതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം: ഇന്ത്യയിലെ ആർഎസ്എസും ഇസ്രയേലിലെ സയണിസ്റ്റുകളും ഇരട്ട സന്തതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നാട്ടിക ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകരമായ ആക്രമണമാണ് ഇസ്രയേൽ ഇറാനുമേൽ നടത്തിയത്. ഇസ്രായേലിനെതിരേ ലോകത്താകെ വിമർശനം ഉയർന്നു വരുന്ന ഘട്ടത്തിലാണ് ഈ ആക്രമണം, ഇതിന് അവർക്ക് പിൻബലമാകുന്നത് അമേരിക്കയാണ്.
ഇറാനെ ആക്രമിച്ചതിൽ ലോക രാജ്യങ്ങളും സംഘടനകളും അപലപിച്ചപ്പോൾ അവിടെ ഇന്ത്യയെ കണ്ടില്ല. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മുഖം മുഷിയാൻ പാടില്ലെന്ന നിലപാടാണ് ബിജെപി സർക്കാറിനും ആർഎസ്എസിനുമുള്ളത്. ബിജെപിയും ആർ എസ് എസും വർഗീയതയുടെ വക്താക്കളായിരിക്കെ, വർഗീയതയുമായി സമരസപ്പെടുന്ന നിലപാടാണ് കോൺഗ്രസിന്റേത്. നിലമ്പൂരിൽ ജമാ അത്തെ ഇസ്‌ലാമിയുമായി പരസ്യമായി കൂട്ടുചേർന്നാണ് കോൺഗ്രസ് മത്സരിക്കുന്നത്. വർഗീയതക്കെതിരേ ജനങ്ങൾ മതനിരപേക്ഷത ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
