'സിക്ക വ്യാപനം അപ്രതീക്ഷിതമല്ല'; രോഗവാഹകരായ ഈഡിസ് കൊതുകിന്റെ സാന്ദ്രത കൂടുതലെന്ന് മുഖ്യമന്ത്രി
ഗർഭിണികളെ ബാധിച്ചാൽ കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വരൾച്ച മുരടിക്കുന്ന ജന്മവൈകല്യം ഉണ്ടാകും. അപൂർവമായി സുഷുമ്ന നാഡിയെയും ബാധിക്കും.
തിരുവനന്തപുരം: സിക്ക വൈറസ് വ്യാപനം അപ്രതീക്ഷിതമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവാഹകരായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കേരളത്തില്‍ കൂടുതലാണ്. ഇത് ഗുരുതരമായ രോഗമല്ല. എന്നാൽ ഗർഭിണികളെ ബാധിച്ചാൽ കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വരൾച്ച മുരടിക്കുന്ന ജന്മവൈകല്യം ഉണ്ടാകും. അപൂർവമായി സുഷുമ്ന നാഡിയെയും ബാധിക്കും. സിക്ക വൈറസ് ബാധിച്ച ഗർഭിണിയുടെ കുഞ്ഞിന് കേരളത്തിൽ ആരോഗ്യപ്രശ്നം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗവാഹകരായ ഈഡിസ് കൊതുക് അധിക ദൂരം പറക്കില്ല. വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം ശുചിയാക്കണം. കൊതുക് പെറ്റുകിടക്കുന്ന അവസരം ഒഴിവാക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ എല്ലാ വീട്ടിലും നടത്തണം. കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകിൽ നിന്നും രക്ഷ തേടണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.