'അവരോട് ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല; ചോദിച്ചത് തലചായ്ക്കാന്‍ ഇടമുണ്ടോന്ന്'...
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ടുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്‍റെ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി...'അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല, അവരെ കൂടപ്പിറപ്പായി കണ്ടു. ചോദിച്ചത് ഇത്രമാത്രം, തലചായ്ക്കാന്‍ ഒരു ഇടമുണ്ടോ?
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ടുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്‍റെ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലൈഫ് പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത്. ജാതിയും മതവും പൗരത്വുവും ചോദിച്ചില്ല. പകരം തല ചായ്ക്കാന്‍ ഇടമുണ്ടോയെന്ന് മാത്രമാണ് ചോദിച്ചതെന്നും ഇല്ലെന്ന് പറഞ്ഞവരെ ചേര്‍ത്തുപിടിച്ച് സ്വന്തമായി ഒരു വീട് നല്‍കിയെന്നും വീഡിയോയില്‍ മുഖ്യമന്ത്രി പറയുന്നു.
'അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല, അവരെ കൂടപ്പിറപ്പായി കണ്ടു. ചോദിച്ചത് ഇത്രമാത്രം, തലചായ്ക്കാന്‍ ഒരു ഇടമുണ്ടോ? ഇല്ലെന്നു പറഞ്ഞവരെ ചേര്‍ത്തു പിടിച്ചു.
അവര്‍ക്കായി കിടക്കാന്‍ ഒരു ഇടം, ഒരു വീട്'- മുഖ്യമന്ത്രി കുറിച്ചു.
രണ്ട് ലക്ഷം വീട് പൂർത്തിയാകുന്ന കരകുളം പഞ്ചായത്തിലെ തറട്ടയിലെ കാവുവിള ചന്ദ്രന്‍റെ ഗൃഹപ്രവേശന ചടങ്ങിൽ ശനിയാഴ്ച മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.