''നിങ്ങള്‍ തോല്‍പ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെ അല്ല, സ്വന്തം സഹോദരങ്ങളെ ആണ്. നിങ്ങളിലൂടെ ആര്‍ക്കെങ്കിലും രോഗബാധ ഉണ്ടായാല്‍   സമൂഹത്തിന് വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്.''

തിരുവനന്തപുരം: ദീര്‍ഘദൂര ട്രെയിനുകളില്‍ സംസ്ഥാനത്തെത്തുന്നവര്‍ കൊവിഡ് പരിശോധകരുടെ കണ്ണുവെട്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ ചെയ്യുന്നവര്‍ തോല്‍പ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെയല്ല, സ്വന്തം സഹോദരങ്ങളെ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നും കൊല്ലത്ത് വന്നിനിറങ്ങിയ ചിലരെ പൊലീസ് കണ്ടെത്തിയിരുന്നു. അവര്‍ ദീര്‍ഘ ദൂര ട്രെയിനില്‍ കൊല്ലത്ത് വന്നിറങ്ങി. അവിടെ കുറച്ച് സമയം ചിലവഴിച്ച് മറ്റൊരു ട്രെയിന്‍ കൊല്ലത്ത് വന്നിറങ്ങുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ദീര്‍ഘദൂര ട്രെയിനുകള്‍ ഇപ്പോള്‍ ഓടുന്നുണ്ട്. ആ ട്രെയിനുകളില്‍ വരുന്നവര്‍ വന്നിറങ്ങി ഒരു സ്റ്റേഷനിലിങ്ങി കുറച്ച് നേരം അവിടെ തങ്ങും. പിന്നെ മറ്റൊരു ട്രെയിനില്‍ യാത്ര ചെയ്ത് സംസ്ഥാനത്തിനകത്ത് യാത്ര ചെയ്തവരെന്ന മട്ടില്‍ പരിശോധകരുടെ കണ്ണ് വെട്ടിക്കുന്നുണ്ട്. ഇത്തരം ആളുകള്‍ ഒരു കാര്യം മനസിലാക്കണം. നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ ആഘാതം വളരെ വലുതാണ്. അങ്ങനെയുളള്ളവര്‍ തോല്‍പ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെ അല്ല, സ്വന്തം സഹോദരങ്ങളെ ആണ്. നിങ്ങളിലൂടെ ആര്‍ക്കെങ്കിലും രോഗബാധ ഉണ്ടായാല്‍ സമൂഹത്തിന് വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്. അത്തരം നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ടയില്‍ ഇതുപോലെ ഒരു സംഭവം ഉണ്ടായി. ജില്ലയിലെ ഹൃദ്രോഗആശുപത്രിയിലെത്തിയ വനിത ബംഗ്ലുരുവില്‍ നിന്ന് വന്നതാണ്. എന്നാല്‍ അക്കാര്യം അവര്‍ മറച്ചുവച്ചു. ആശുപത്രിയില്‍ ആന്‍റിയോ പ്ലാസ്റ്റിക്ക് ശേഷം അവര്‍ മരണമടഞ്ഞു. അതിന് ശേഷമാണ് ഇവരുടെ യാത്രാ വിവരങ്ങള്‍ പുറത്തറിയുന്നത്. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. രണ്ട് ദിവസമെടുത്തു ആ വനിതയുടെ കൊവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകിരിക്കാന്‍. 

ഉന്നത വിദ്യാഭ്യാസമുള്ള കുടുംബമായിട്ടും യാത്രാവിവരം മറച്ചുവെക്കാനുള്ള പ്രവണതയുണ്ടായി. ഇത് പ്രത്യേകം ശ്രദ്ധിക്കണം. മൂഹത്തിന്‍റെ പൊതുവായ കരുതലിന്റെ ഭാഗമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുക എന്നത്. ചിലര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറുടെ നമ്പര് പോലും സേവ് ചെയ്യാന്‍ തയ്യാറാകുന്നില്ല. ഇത്തരത്തില്‍ സംസ്ഥാനത്ത് എത്തിച്ചേരുന്ന ആളുകളെ കണ്ടെത്തി ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നതിനും നിരീക്ഷിക്കാനുമുള്ള ജാഗ്രത പ്രാദേശിക തലത്തില്‍ കൈവിടാന്‍ പാടില്ല. രോഗവ്യാപനം തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധി ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.