'കർഷകരെ വഞ്ചിച്ച പിണറായി ഹെലികോപ്റ്റർ വാങ്ങുന്ന തിരക്കിൽ'; പുതുപ്പള്ളിയിൽ മറുപടി നൽകണമെന്ന് കെ സുധാകരൻ
പതിനായിര കണക്കിന് നെൽ കർഷകർക്ക് ഇനിയും നെല്ലു വില കിട്ടാനുണ്ട്. ബാങ്കുകളുടെ കൺസോർഷ്യവുമായി ചർച്ച നടത്തി നെല്ലിന്റെ വില നൽകുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു.

കോട്ടയം: പാവപ്പെട്ട കർഷകർ അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്റെ വില നൽകാത്ത പിണറായി സർക്കാർ ഹെലികോപ്റ്റർ വാങ്ങുന്ന തിരക്കിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. നെൽ കർഷകരും റബർ കർഷകരും ഉൾപ്പെടെ എല്ലാവർക്കും ഇത്തവണ വറുതിയുടെ ഓണമാണ് പിണറായി സമ്മാനിച്ചത്. സംഭരിച്ച നെല്ലിന്റെ വില ബാങ്ക് അക്കൗണ്ടിൽ നൽകുമെന്ന് പറഞ്ഞ് കർഷകരെ അടിമുടി പറ്റിച്ചു. പതിനായിര കണക്കിന് നെൽ കർഷകർക്ക് ഇനിയും നെല്ലു വില കിട്ടാനുണ്ട്. ബാങ്കുകളുടെ കൺസോർഷ്യവുമായി ചർച്ച നടത്തി നെല്ലിന്റെ വില നൽകുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു.
സിവിൽ സപ്ലൈസ് കോർപറേഷനിലൂടെ എട്ടുമാസം മുൻപ് സംഭരിച്ച നെല്ലിന്റെ വിലക്കായി കർഷകർ മുട്ടാത്ത വാതിലുകളില്ല. കോൺഗ്രസിന്റെയും കർഷക സംഘടനകളുടെയും എതിർപ്പിനെ തുടർന്ന് കുറച്ച് തുക വിതരണം ചെയ്തെങ്കിലും കോടി കണക്കിന് രൂപ ഇനിയും കുടിശികയാണ്. കേന്ദ്ര സർക്കാർ രണ്ടു വർഷങ്ങളിലായി വർധിപ്പിച്ച നെല്ലിന്റെ സംഭരണ വില പോലും നൽകാതെ ആ തുക വകമാറ്റി ചെലവഴിച്ചു.
ഹെലികോപ്റ്റർ വാങ്ങാനും ക്ലിഫ് ഹൗസിൽ തൊഴുത്തൊരുക്കാൻ ലക്ഷങ്ങൾ മുടക്കാനും സർക്കാരിന് ഒരു മടിയുമില്ല. വരുമാനത്തകർച്ചയും കാലാവസ്ഥ വ്യതിയാനവും വന്യജീവി ശല്യവും സാമ്പത്തിക പ്രതിസന്ധിയും കർഷകരെ കശക്കിയെറിഞ്ഞപ്പോൾ സർക്കാർ നടപടികൾ കൂടുതൽ പ്രഹരം മേൽപ്പിച്ചു.
ഉയർന്ന പലിശയ്ക്ക് കടമെടുത്ത ഇവരിൽ പലരും ജപ്തിയുടെ വക്കിലാണ്. കർഷകർക്ക് ആശ്വാസം നൽകുന്ന പദ്ധതികൾ നടപ്പാക്കാനോ, കടം എഴുതിത്തള്ളാനോ സർക്കാർ തയാറല്ല. അവരുടെ കണ്ണീരൊപ്പാതെ കർഷക പ്രശ്നം ചൂണ്ടിക്കാട്ടുന്നവരെ വേട്ടയാടുന്ന നടപടികളോട് ഒരിക്കലും യോജിക്കാനാകില്ല. കർഷകദ്രോഹ നടപടികൾക്കെതിരേ പുതുപ്പള്ളിയിൽ മറുപടി നൽകണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം