ആറ്റിങ്ങലിലെ പിങ്ക് പൊലീസ് വിചാരണ; മുഖ്യമന്ത്രിക്കെതിരെ പരാതിക്കാരൻ, വാക്കുപാലിച്ചില്ലെന്ന് ആരോപണം
തന്നെയും മകളെയും പരസ്യമായി അപമാനിച്ച പൊലീസുകാരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഈ മാസം അഞ്ചിന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മൂന്ന് ദിവസത്തിനകം നടപടിയെന്ന് മുഖ്യമന്ത്രി വാക്ക് നൽകി. എന്നാൽ, ഈ വാക്ക് പാലിക്കപ്പെട്ടില്ല എന്നാണ് ജയചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞത്.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ (C M Pinarayi Vijayan) ആരോപണവുമായി ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ (Pink Police) പരസ്യ വിചാരണയ്ക്കിരയായ ജയചന്ദ്രൻ (Jayachandran). തന്നെയും മകളെയും പരസ്യമായി അപമാനിച്ച പൊലീസുകാരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഈ മാസം അഞ്ചിന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മൂന്ന് ദിവസത്തിനകം നടപടിയെന്ന് മുഖ്യമന്ത്രി വാക്ക് നൽകി. എന്നാൽ, ഈ വാക്ക് പാലിക്കപ്പെട്ടില്ല എന്നാണ് ജയചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞത്.
കേരളാ പൊലീസിനെതിരെയും ജയചന്ദ്രൻ ആരോപണം ഉന്നയിച്ചു. സംഭവത്തിൽ ഐജിയുടെ അന്വേഷണ റിപ്പോർട്ട് തന്റെ ഭാഗം കേൾക്കാതെയാണ് തയ്യാറാക്കിയതെന്ന് ജയചന്ദ്രൻ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ ആരും തന്നോട് ഇതുവരെ കാര്യങ്ങൾ തിരക്കിയില്ല. തങ്ങളെ അപമാനിച്ച പൊലീസുകാരിയെ സുഖവാസത്തിന് വിട്ടിട്ട് അത് അച്ചടക്ക നടപടിയാണെന്ന് എന്തിനാണ് പറയുന്നതെന്നും ജയചന്ദ്രൻ ചോദിച്ചു.
മോഷണക്കുറ്റമാരോപിച്ച് എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്നാണ് ഐ ജിയുടെ റിപ്പോർട്ട്. മൊബൈൽ കാണാതായപ്പോൾ പൊലീസുകാരി ജാഗ്രത പുലർത്തിയില്ല. അച്ഛനോടും മകളോടും ഇടപടുന്നതിലും ഉദ്യോഗസ്ഥയ്ക്ക് വീഴ്ചയുണ്ടായി. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് നിരീക്ഷിച്ച ഐജി, തെറ്റ് പറ്റിയത് അറിഞ്ഞിട്ടും ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞില്ലെന്ന് പറഞ്ഞു. ഈ കുറ്റത്തിന് ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. കൂടുതൽ നടപടിക്കുള്ള തെറ്റ് ഉദ്യോഗസ്ഥ ചെയ്തിട്ടില്ലെന്നും ഐജി ഹർഷിത അത്തല്ലൂരിയുടെ റിപ്പോർട്ടിൽ പറയുന്നു.