തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. യൂത്ത് ലീഗ് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ലീഗ് നേതൃത്വം യുവാക്കളെ പരിഗണിക്കുമെന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്നും പികെ ഫിറോസ്.
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ടേം അല്ല, പെർഫോമൻസ് കൂടിയാവണം മാനദണ്ഡം. മെറിറ്റ് നോക്കി പാർട്ടി സീറ്റ് നൽകും. ഇത്തവണയും അത് ഉണ്ടാകും. ചോദിച്ച് വാങ്ങേണ്ടി വരില്ലെന്നും പികെ ഫിറോസ് പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പികെ ഫിറോസ്.
തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് അവകാശവാദം ഉന്നയിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാധാന്യം നൽകി. യൂത്ത് ലീഗ് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ലീഗ് നേതൃത്വം യുവാക്കളെ പരിഗണിക്കുമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് സീറ്റ് ചോദിച്ചു വാങ്ങില്ല. നേതൃത്വം അറിഞ്ഞു നൽകുന്നതാണ് രീതിയെന്നും പികെ ഫിറോസ് പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിൽ കരാർ നിയമനം നേടിയ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തുകയാണ് സർക്കാർ. തൊഴിൽ തേടുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനമാണത്. ഉദ്യോഗാർഥികളെ സർക്കാർ വഞ്ചിച്ചു. 900 പേരെയാണ് നിയമിക്കാനുള്ള നീക്കം. ടെക്നിക്കൽ അസിസ്റ്റൻ്റുമാർ എളമരം കരീമിന് നൽകിയ കത്ത് പുറത്ത് വന്നിട്ടുണ്ട്. അതിൽ ഭൂരിഭാഗം ആളുകളും എൽ ഡി എഫുമായി ബന്ധപ്പെട്ടവരാണ്. ദേശാഭിമാനി പത്രത്തിൻ്റെ വരിക്കാരാണെന്നതാണ് മാനദണ്ഡമാക്കിയത്. നടന്നത് പാർട്ടി നിയമനമാണ്. നിയമന നീക്കം ഉപേക്ഷിക്കണം. പിൻവാതിൽ നിയമനം അംഗീകരിക്കില്ലെന്നും പികെ ഫിറോസ് പറഞ്ഞു.



