മാനന്തവാടിയിൽ ഉഷ വിജയനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ സജീവമായി ഉണ്ട്. മാനന്തവാടി യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും മുന്നണി ഒറ്റക്കെട്ടാണെന്നും പികെ ജയലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട്

കൽപ്പറ്റ: പാർട്ടിയിൽ ഐക്യം വേണമെന്ന ഉദ്ദേശത്തോടെയാണ് പ്രസംഗിച്ചതെന്നും പാർട്ടിയുടെ ഐക്യമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രധാനമെന്നും പി കെ ജയലക്ഷ്മി. മാനന്തവാടിയിൽ ഉഷ വിജയനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ സജീവമായി ഉണ്ട്. മാനന്തവാടി യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും മുന്നണി ഒറ്റക്കെട്ടാണെന്നും പികെ ജയലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നെ രണ്ടു തെരഞ്ഞെടുപ്പുകളിൽ ചതിച്ചു തോൽപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസത്തെ പാർട്ടി കൺവെൻഷനിൽ ജയലക്ഷ്മി പ്രസംഗിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്.

മാനന്തവാടിയിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും തനിക്കെതിരെ ചതിയുണ്ടായെന്നും ഈ ചതി തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞില്ലെന്നും പി കെ ജയലക്ഷ്മി പറഞ്ഞു. തന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ പരിശ്രമിച്ചു. അവര്‍ കെട്ട് കണക്കിന് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി. വാഹന പ്രചരണം നടത്താതെ നേതാക്കൾ കിടന്നുറങ്ങി. പി കെ ജയലക്ഷ്മിക്ക് വോട്ട് ചെയ്യരുതെന്ന് ഒരു നേതാക്കൾ വീടുകയറി പറഞ്ഞുവെന്നും ആ ചതി ഇനി ആവർത്തിക്കരുതെന്നും പി കെ ജയലക്ഷ്മി പറഞ്ഞു. വെള്ളമുണ്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉഷ വിജയൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു പി കെ ജയലക്ഷ്മിയുടെ വിമർശനം.

വയനാട് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും കാലുവാരലും പരസ്യമായി തുറന്നുപറയുകയാണ് പി കെ ജയലക്ഷ്മി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്നെ ചതിച്ചത് സ്വന്തം പാർട്ടിയിലെ നേതാക്കള്‍ തന്നെയാണെന്നാണ് ജയലക്ഷ്മി പറയുന്നത്. മാനന്തവാടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തനിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ഗൂഢാലോചന നടന്നതായും അവർ ആരോപിക്കുന്നു. ഉമ്മൻചാണ്ടി സർക്കാരിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു പി കെ ജയലക്ഷ്മി. 2016ലും 2021ലും മാനന്തവാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഒ ആർ കേളുവിനോട് ജയലക്ഷ്മി പരാജയപ്പെട്ടു. ഇത്തവണ ഉഷ വിജയനാണ് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി.

YouTube video player