കൊടകര കേസ് സ്വർണക്കടത്ത് കേസിനുള്ള പ്രതികാരം: പികെ കൃഷ്ണദാസ്
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് കൊടകര കേസിന്റെ തിരക്കഥ തയ്യാറാക്കുന്നത്. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. നിയമ സഭയിൽ പിണറായിയും വി.ഡി സതീശനും ദാസനും വിജയനും കളിക്കുന്നു എന്നും പികെ കൃഷ്ണദാസ്
കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപിച്ച് പികെ കൃഷ്ണദാസ്. ബിജെപിയെ തകര്‍ക്കാൻ മനപൂര്‍വ്വം ശ്രമം നടക്കുകയാണ്. ബിജെപി പ്രവര്‍ത്തകനായ ധര്‍മ്മരാജൻ വിളിക്കേണ്ടത് ബിജെപി നേതാക്കളെ അല്ലെങ്കിൽ പിന്നെ ആരെയാണ്. പല കാര്യങ്ങൾക്ക് വേണ്ടിയും വിളിച്ചിട്ടുണ്ടാകും. വാദിയെ പ്രതിയാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും പികെ കൃഷ്ണദാസ് കോഴിക്കോട്ട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് കൊടകര കേസിന്റെ തിരക്കഥ തയ്യാറാക്കുന്നത്. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും കേരള നിയമസഭ കേന്ദ്ര വിരുദ്ധ സഭയായി മാറിയെന്നും ആക്ഷേപിച്ച പി കെ കൃഷ്ണദാസ് നിയമ സഭയിൽ പിണറായിയും വി.ഡി സതീശനും ദാസനും വിജയനും കളിക്കുന്നു എന്നും കുറ്റപ്പെടുത്തി.
ബിജെപി കോർ കമ്മറ്റിക്ക് പൊലീസ് അനുമതി നിഷേധിച്ച നടപടി സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിന് തെളിവാണ്. കൊടകര കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ ഒഴികെ എല്ലാവരും സിപിഎം സിപിഐ സഹയാത്രികരാണ്. പ്രതി മാർട്ടിന്‍റെ കോൾ ലിസ്റ്റ് പരിശോധിക്കണം. മാർട്ടിൻ സിപിഎം എംഎൽഎ ഉൾപ്പെടെയുള്ളവരെ സംഭവ ശേഷം വിളിച്ചിട്ടുണ്ടെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.