സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ നേരത്തെ കെ.എം.ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു
ദില്ലി: പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ നേരത്തെ കെ.എം.ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് ആറ് ആഴ്ച്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നായിരുന്നു നിർദേശം. അതേസമയം, കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ച് കെ.എം ഷാജി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. രണ്ടാഴ്ച്ചത്തേക്ക് കേസ് നീട്ടിവെയ്ക്കണമെന്നാണ് ആവശ്യം.
വിജിലൻസ് കേസ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ തുടർന്നെടുത്ത ഇ.ഡി കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചാണ് പ്ലസ്ടു കോഴക്കേസിൽ കെ.എം. ഷാജിക്കെതിരായ എഫ്.ഐ.ആർ ഹൈകോടതി റദ്ദാക്കിയത്. കേസെടുത്ത് സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടികളും റദ്ദാക്കിയിരുന്നു. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട് കേസിന്റെ ഭാഗമായി ഇ.ഡി കണ്ടുകെട്ടിയിരുന്നു. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കെ എം ഷാജിക്കെതിരേ ഇഡി കേസെടുത്തിരുന്നത്.
സി പി എം പ്രാദേശിക നേതാവ് ആണ് 2017 യിൽ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. വിജിലൻസ് എസ് പി കഴമ്പിലെന്നു കണ്ടു പരാതി തള്ളിയിരുന്നു. എന്നാൽ വീണ്ടും പ്രോസീക്യൂഷൻ നിയമോപദേശത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ഈ കാര്യം ചൂണ്ടിക്കാണ്ടിയാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.
More stories... ഇ.ഡിക്ക് തിരിച്ചടി; പ്ലസ് ടു കോഴക്കേസിൽ കെഎം ഷാജിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

