സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നൽകിയ പദ്ധതിയുടെ പ്രയോജനങ്ങൾ ഇത്രയും കാലം തടഞ്ഞു വെച്ച സിപിഎമ്മും പിണറായി വിജയൻ സർക്കാരും മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎംശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം വൈകി വന്ന വിവേകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നൽകിയ പദ്ധതിയുടെ പ്രയോജനങ്ങൾ ഇത്രയും കാലം തടഞ്ഞു വെച്ച സിപിഎമ്മും പിണറായി വിജയൻ സർക്കാരും മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നല്ല കാര്യങ്ങളെ ആദ്യം എതിർക്കുകയും പിന്നീട് അതിന്റെ വക്താക്കളായി മാറുകയും ചെയ്യുന്നത് സിപിഎമ്മിന്റെ അജണ്ടയാണ്. രണ്ടുവർഷം മുൻപേ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട 672 കോടി രൂപയുടെയുടെ ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങൾ നഷ്ടപ്പെടുത്തിയത് എന്തിനാണെന്ന് സംസ്ഥാന സർക്കാർ ഇനിയെങ്കിലും വ്യക്തമാക്കണം. രാഷ്ട്രീയ നാടകം അവസാനിപ്പിച്ച് പിഎംശ്രീ പദ്ധതിയിൽ ഭാഗമാകാൻ സംസ്ഥാനസർക്കാർ സ്വീകരിച്ച തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ രണ്ടു വർഷക്കാലം ഈ പദ്ധതി നടപ്പിലാക്കാതെ മുഖം തിരിഞ്ഞുനിന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങൾ നഷ്ടപ്പെടുത്തിയത് എന്തിനാണെന്ന് സംസ്ഥാന സർക്കാരും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കണം.

രണ്ട് വർഷത്തെ അനാവശ്യമായ എതിർപ്പിനും പിടിവാശിക്കും ശേഷം, ഇപ്പോൾ കേരള സർക്കാർ പി.എം-ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് കേന്ദ്ര സർക്കാരിന്റെയും ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും നിലപാട് പൂർണ്ണമായും ശരിയാണെന്ന് സിപിഎം അംഗീകരിക്കുന്നതായി ബിജെപി കണക്കാക്കുന്നു. നല്ല കാര്യങ്ങളെ ആദ്യം എതിർക്കുക എന്നത് സിപിഎമ്മിന്റെ അജണ്ടയാണ്. കേന്ദ്രം പണം തരുന്നില്ല എന്ന് വ്യാജ പ്രചാരണം നടത്തി നോക്കി. പദ്ധതി നടപ്പിലാക്കില്ലെന്നും എന്നാൽ കേന്ദ്രത്തിൽ നിന്ന് പണം വേണമെന്നും പറഞ്ഞു നോക്കി. ഒന്നും നടക്കില്ലെന്ന് കണ്ടപ്പോഴെങ്കിലും സ്കൂളുകൾ ആധുനികവൽക്കരിക്കാൻ ഉള്ള കേന്ദ്ര പദ്ധതി അംഗീകരിച്ച സംസ്ഥാന സർക്കാരിന്റെ നിലപാട് സ്വാഗതാർഹമാണ്.

രാജ്യത്തെ 14,500 സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ് പി.എം-ശ്രീ. കേരളത്തിൽ 336 വിദ്യാലയങ്ങൾക്കാണ് പ്രയോജനം ലഭിക്കുന്നത്. ഒരു വിദ്യാലയത്തിന് ഒരു വർഷം ഒരു കോടി രൂപ എന്ന നിലയിൽ 5 ലഭിക്കും. 2 വർഷം വൈകിപ്പിച്ചതിനാൽ 672 കോടി രൂപയുടെ പദ്ധതി വൈകിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ അനാവശ്യ പിടിവാശി കാരണം വിദ്യാഭ്യാസ മേഖലയിലെ ഏകദേശം 6,000 ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന ഗുരുതരമായ പ്രതിസന്ധിയിലേക്ക് വരെ ഇത് സംസ്ഥാനത്തെ എത്തിച്ചു. ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാർ മാത്രമാണ്. പിഎംശ്രീയിൽ ഒപ്പുവെക്കാത്തതുകൊണ്ടാണ് എസ്എസ്എ ഫണ്ടുകൾ മുടങ്ങിയത്, അല്ലാതെ കേന്ദ്രത്തിന്റെ വിവേചനം കൊണ്ടല്ല.

2022 മുതൽ 2026 വരെ 15,385 കോടിയിലധികം രൂപയാണ് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേന്ദ്രം കേരളത്തിനായി നീക്കിവെച്ചത് ഈ പണം കേരളത്തിന് നൽകാൻ കേന്ദ്രം സന്നദ്ധമാണ്, സംസ്ഥാനം ധാരണാപത്രം ഒപ്പിടാൻ തയ്യാറായാൽ മാത്രംമതി. എന്നാൽ അതിന് തയ്യാറാവാതെ കേന്ദ്ര സഹായം തള്ളിക്കളയുമ്പോൾ, മറുവശത്ത് കേരളത്തിലെ സ്കൂളുകളുടെ അവസ്ഥ പരിതാപകരമാണ്. ആലപ്പുഴയിൽ സ്കൂളിന്റെ മേൽക്കൂര ഇടിഞ്ഞു വീണതും, കൊല്ലത്ത് കുട്ടി ഷോക്കേറ്റു മരിച്ചതും, സുൽത്താൻ ബത്തേരിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചതും നമ്മുടെ കുട്ടികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്നതിന് തെളിവാണ്. സ്വന്തം കഴിവുകേട് മറച്ചുവെക്കാനാണ് കേന്ദ്രത്തിനെതിരെ കള്ളപ്രചാരണം നടത്തുന്നത്. വിദ്യാർത്ഥികളുടെ ഭാവിയെക്കാൾ വലുതല്ല ഒരു പ്രത്യയശാസ്ത്രവും എന്ന് സർക്കാർ ഒടുവിൽ സമ്മതിച്ചിരിക്കുന്നു. രണ്ട് വർഷം കൊണ്ട് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഉണ്ടായ നഷ്ടത്തിന് ആര് ഉത്തരം പറയും എന്നും ബിജെപി സംസ്ഥാന രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ ചോദിച്ചു.

YouTube video player